![](https://www.livenewage.com/wp-content/uploads/2023/03/Silicon-Valley-Bank.1.jpg)
സിലിക്കൺ വാലി ബാങ്ക് (എസ് വി ബി) തകർന്നത് കഴിഞ്ഞ ദിവസമാണ്. ബാങ്കിന്റെ പ്രധാന സ്ഥാനങ്ങളിലുള്ളവർ പ്രതിസന്ധി മുൻകൂട്ടി കണ്ട് തങ്ങളുടെ ഓഹരികൾ വിറ്റഴിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.
ബാങ്കിന്റെ ഇന്ത്യ ഓഫീസിലുള്ള 800 ജോലിക്കാരുടെ നില അനിശ്ചിതാവസ്ഥയിലായി. സിലിക്കൺ വാലി ബാങ്കിന് ബെംഗളൂരുവിലുള്ള മാന്യത എംബസിയിലെ ബിസിനസ് പാർക്കിൽ ഓഫീസുണ്ട്. ബാങ്കിന്റെ ജീവനക്കാരായി ആകെ 800 പേരാണ് ഇന്ത്യയിലുള്ളത്.
ബാങ്കിന്റെ ഭാവി, ജീവനക്കാരൂുടെ ഭാവി എന്നിവ സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രതികരണം പോലും ഇതുവരെയുണ്ടായിട്ടില്ല. അതേ സമയം ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥർ തങ്ങളുടെ ഓഹരിപങ്കാളിത്തം വിറ്റഴിച്ച കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.
സിഇഒ, സിഎഫ്ഒ, സിഎംഒ, ജനറൽ കൗൺസിൽ എന്നിവരാണ് തങ്ങളുടെ ഓഹരികൾ വിറ്റഴിച്ചിരുന്നത്.
കമ്പനി സിഇഒ ഗ്രെഗ് ബെക്കർ, ഫെബ്രുവരി 26ന് 3.57 മില്യൺ ഡോളറുകളുടെ 12,450 ഓഹരികൾ വിറ്റിരുന്നു. സിഎഫ്ഒ ഡാനിയേൽ ബെക്ക് ഇതേ ദിവസം, 0.57 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചിരുന്നു.
സിഎംഒ ആയിരുന്ന മൈക്കേൽ ഡ്രേപ്പർ ആദ്യം 20,000 ഡോളർ മൂല്യമുള്ള ഓഹരികളും, പിന്നീട് 0.19 മില്യൺ ഡോളറിന്റെ 809 ഓഹരികളും വിറ്റഴിച്ചിരുന്നു.
ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോര്പ്പറേഷൻ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. 45 ദിവസത്തെ തൊഴിലവസരവും, 1.5 ഇരട്ടി ശമ്പളവും ജോലിക്കാർക്ക് നൽകുമെന്നും അറിയിച്ചു. എന്നാൽ ഇത് ഇന്ത്യയിലെ ജോലിക്കാർക്ക് ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
എല്ലാക്കാര്യങ്ങളും അനിശ്ചിതാവസ്ഥയിലാണെന്ന് പേരു വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു ജീവനക്കാരൻ ബിസിനസ് ടുഡേയോട് പറഞ്ഞു. തങ്ങളിൽ കൂടുതലും വീടുകളിൽ നിന്നാണ് ജോലി ചെയ്തിരുന്നത്. അതിനാൽത്തന്നെ ബാങ്ക് തകർന്നതിനു ശേഷവും ഓഫീസിൽ പോകാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ഫെഡ്, വളരെ വേഗത്തിൽ പലിശ നിരക്കുകൾ വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിന്നിരുന്നതായി മറ്റൊരു ജീവനക്കാരൻ പറഞ്ഞു. ഇത്തരത്തിൽ നിരക്കു വർധനയുണ്ടായപ്പോൾ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി എന്തായിരിക്കുമെനനതിലായിരുന്നു ആശങ്ക എന്നും അദ്ദേഹം പറഞ്ഞു.
ഇതേ സമയം അനിശ്ചിതവാസ്ഥയിലായ ജോലിക്കാർ പരസ്പരം വിർച്വലായി സഹകരണം അറിയിക്കുന്നുണ്ട്.