
- 30 നഗരങ്ങളിലെ 280 കിച്ചണുകളിൽ നിന്നായി 3,64,326 വിഭവങ്ങൾ ഇതിനകം വിതരണം ചെയ്തു
- ചെന്നൈ ആസ്ഥാനമായ അതിവേഗം വളരുന്ന സൂപ്പർ സ്റ്റാർട്ടപ്പ്
കൊച്ചി: വീടുകളിലുണ്ടാക്കുന്ന രുചിയൂറുന്ന ഭക്ഷണ വൈവിധ്യങ്ങൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം. ഡെലിവറി പ്ലാറ്റ്ഫോമുകളിലൂടെ അവ നമുക്ക് മുന്നിലെത്തും. ഇത്തരത്തിൽ ഒരു അടുക്കള വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ചെന്നൈ ആസ്ഥാനമായ ഷീറോ ഹോം ഫുഡ് എന്ന സ്റ്റാർട്ടപ്പ്.
ദക്ഷിണേന്ത്യയിൽ പലയിടത്തും വിജയകരമായി പരീക്ഷിച്ച ശേഷമാണ് ഷീറോ കേരളത്തിലെത്തുന്നത്. വീട്ടമ്മമാർക്ക് അടുക്കളയിൽ നിന്നും ഒരു മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാൻ ഇത് അവസരമൊരുക്കും. രാജ്യത്തെ ആദ്യ ‘ബ്രാൻഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോം’ ആണ് ഷീറോ. ഫുഡ് ഡെലിവറി മാത്രമല്ല പരിശീലനം മുതൽ ലൈസൻസിങ്ങും വിപണനവും വിതരണവും ഗുണനിലവാരം ഉറപ്പാക്കുന്നതും വരെ നീളുന്നു ഈ പ്ലാറ്റ്ഫോം മുന്നാട്ടുവയ്ക്കുന്ന സേവനങ്ങൾ. ‘യൂബർ’ മാതൃകയിലുള്ള ഒരു ഹോം ഫുഡ് പ്ലാറ്റ്ഫോം ആണിത്.
280ൽ കൂടുതൽ വീടുകളിലെ അടുക്കളകളിൽ ഉണ്ടാക്കുന്ന 175 ൽ അധികം വിഭവങ്ങൾ ഷിറോ ഇപ്പോൾ ഉപഭോക്താക്കളിൽ എത്തിക്കുന്നുണ്ട്. ശുചിത്വ മാനദണ്ഡങ്ങളിലോ, ഗുണനിലവാരത്തിലോ ഒട്ടും വിട്ടുവീഴ്ചയില്ല. കമ്പനി വികസിപ്പിച്ചിട്ടുള്ള എബിസി പാചക മാതൃക വീട്ടമ്മമാരെ പരിശീലിപ്പിക്കുന്നു. ലിസ്റ്റ് ചെയ്തിട്ടുള്ള വിഭവങ്ങൾ 10 മിനിട്ടിനുള്ളിൽ പാചകം ചെയ്ത് ചൂടോടെ ഉപഭോക്താക്കളിലെത്തുന്നു.
ഈ പ്രക്രിയുടെ ഭാഗമാകാൻ അടുക്കളയിൽ അധിക മുതൽമുടക്ക് ആവശ്യമില്ല. പ്ലാറ്റ്ഫോമിൽ ചേർക്കുന്നതിന് ചില അടിസ്ഥാന മാനദണ്ഡങ്ങൾ കമ്പനി നിഷ്ക്കർഷിച്ചിട്ടുണ്ട്. വീടുകളിൽ തന്നെ അടുക്കളകൾ സജ്ജീകരിക്കുന്ന ന്യൂക്ലിയർ കിച്ചൺ, കുറച്ചുകൂടി വിപുലമായി കൂടുതൽ സൗകര്യങ്ങളോടെ ജീവനക്കാരെ ഉൾപ്പെടുത്തി സജ്ജമാക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ എന്നീ രണ്ട് ഓപ്‌ഷനുകൾ തെരഞ്ഞെടുക്കാം.
2020ൽ തുടങ്ങിയ പ്ലാറ്റ്ഫോം ഇതുവരെ 3,64,326 വിഭവങ്ങൾ വിതരണം ചെയ്തു. 1,26,412 ഓർഡറുകൾ സ്വീകരിച്ചു. 30 ൽ കൂടുതൽ നഗരങ്ങളിൽ ഷീറോക്ക് സാന്നിധ്യമുണ്ട്.
കേരള, തമിഴ്, ചെട്ടിനാട്, ആന്ധ്ര, നോർത്ത് ഇന്ത്യൻ വെജ് വിഭവങ്ങളാണ് ഇപ്പോൾ മെനുവിൽ ഉള്ളത്. നോൺ വെജ് വിഭവങ്ങൾ ഏറെ വൈകാതെ ഷീറോ മെനുവിന്റെ ഭാഗമാകും. അതിനായി പ്രത്യേക പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്.
2025 ഓടെ പതിനായിരം ഇന്ത്യൻ വീട്ടമ്മമാരെ സംരംഭകരാക്കാൻ ലക്ഷ്യമിടുന്നു. അവരുടെ മാസ വരുമാനത്തിൽ ഗണ്യമായ വളർച്ച ഷീറോ ഉറപ്പാക്കുന്നു. കുടുംബങ്ങളുടെ ജീവിത നിലവാരവും ജീവിത ശൈലിയും ഇത് അകംപുറം മാറ്റും. ഒരു ഭാഗത്ത് സ്ത്രീ ശാക്തീകരണത്തെയും, സംരംഭകത്വത്തെയും, സമ്പത്ത് സൃഷ്ടിക്കുന്നതിനെയും ഷീറോസ് തുണയ്ക്കുന്നു. മറുഭാഗത്ത് അതി വൈവിധ്യം നിറഞ്ഞ ഇന്ത്യൻ ഭക്ഷണം തനിമ ഒട്ടും നഷ്ടപ്പെടാതെ ലക്ഷോപലക്ഷം ഭക്ഷണ പ്രേമികളിൽ എത്തിക്കുന്നു.
റെസ്റ്റോറൻ്റ് മെനുവിനെക്കാൾ വൈവിധ്യവും, ഓരോ വിഭവങ്ങളിലുമുള്ള താരതമ്യമില്ലാത്ത രുചിഭേദങ്ങളുമാകും ഇത് സമ്മാനിക്കുന്ന അനുഭവം. സ്വിഗി, സൊമാറ്റോ തുടങ്ങിയ വമ്പൻ ഡെലിവറി പ്ലാറ്റ്ഫോമുകളുമായി ഷീറോ ധാരണയായിട്ടുണ്ട്. അതുവഴി പഴുതുകളില്ലാത്ത, അതിവേഗ ഡെലിവറി ഇന്ത്യയിലെവിടെയും സാധ്യമാകും. പ്രാദേശിക ഡെലിവറി ശൃംഖലകൾ വഴിയും വിതരണമുണ്ട്.
കേരളത്തിൽ വലിയ വളർച്ച കമ്പനി ലക്ഷ്യമിടുന്നു. 500 കിച്ചൺ പാർട്ടിനേഴ്സിനെ ഇക്കൊല്ലം തന്നെ സജ്ജരാക്കും. വീട്ടുരുചി വിളമ്പി ഫുഡ് ടെകിൽ ഒരു യൂണികോൺ ആകാൻ ആണ് ഷീറോയുടെ ലക്ഷ്യം. 10 ലക്ഷം സ്ത്രീ സംരംഭകരെ സൃഷ്ടിക്കുകയെന്ന സ്വപ്നത്തിലേക്കാണ് അവരുടെ യാത്ര.
ഫുഡ് ബിസിനസിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള തമിഴ്‌നാട് സ്വദേശികളായ തിലക് വെങ്കടസാമി, എ ജയശ്രീ എന്നിവരാണ് ഷീറോ ഹോം ഫുഡ് ഫൗണ്ടർമാർ. കേരളത്തിലേക്കുള്ള വിപണി പ്രവേശനം പ്രഖ്യാപിക്കാൻ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഷീറോ ഹോം ഫുഡ്സ് കേരള ഓപ്പറേഷൻ മാനേജർ ജോർജ് കെ ഏലിയാസ്, കേരളത്തിലെ ഷീറോ മാസ്റ്റർ ഫ്രാഞ്ചൈസി ഉടമകളായ വർഗീസ് ആന്റണി, നിമ്മി വർഗീസ് എന്നിവർ പങ്കെടുത്തു.
കേരളത്തിൽ കിച്ചൺ പാർട്നേഴ്സിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏറെ വൈകാതെ ഷീറോയുടെ ഭക്ഷണ വിഭവങ്ങൾ കേരളത്തിൽ ലഭിക്കാൻ തുടങ്ങും.






