
കൊച്ചി: തുടർച്ചയായി ഏഴ് വർഷത്തേക്ക് ലാഭവിഹിതം ക്ലെയിം ചെയ്യപ്പെടാത്ത/ നൽകപ്പെടാത്ത എല്ലാ ഓഹരികളും സർക്കാരിലേക്ക് എടുക്കുമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി. ഓഹരികൾ നിയമാനുസൃതം ഐഇപിഎഫ് അതോറിറ്റിയുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുമെന്ന് സിയാൽ വ്യക്തമാക്കി. ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റിയുടെ (അക്കൗണ്ടിംഗ്, ഓഡിറ്റ്, ട്രാൻസ്ഫർ & റീഫണ്ട്) റൂൾസ് 2016 പ്രകാരം, കമ്പനിസ് ആക്റ്റ് 2013 ലെ സെക്ഷൻ 124(6) അനുസരിച്ചാണ് കമ്പനി ഓഹരി ഉടമകൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2014-15 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി ഏഴ് വർഷത്തേക്ക് ഡിവിഡന്റുകൾ ക്ലെയിം ചെയ്യപ്പെടാതെ തുടരുന്ന എല്ലാ അനുബന്ധ ഷെയറുകളുമാണ് 2022 സെപ്റ്റംബർ 17ന് ശേഷം ഐഇപിഎഫ് അതോറിറ്റിയുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നത്.
നിയമങ്ങൾക്ക് അനുസൃതമായി കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓഹരി ഉടമകളുടെ വിലാസത്തിൽ ഇതുമായി ബന്ധപ്പെട്ട വ്യക്തിഗത ആശയവിനിമയം നടത്തിയതായും, അത്തരം ഷെയർഹോൾഡർമാരുടെയും ഐഇപിഎഫിലേക്ക് കൈമാറാനുള്ള ഓഹരികളുടെയും വിശദാംശങ്ങൾ തങ്ങളുടെ വെബ്‌സൈറ്റിൽ (www.cial.aero.) ലഭ്യമാണെന്നും കമ്പനി അറിയിച്ചു. 2014-15 സാമ്പത്തിക വർഷം മുതൽ തങ്ങളുടെ ലാഭവിഹിതം ക്ലെയിം ചെയ്യാത്ത ഷെയർഹോൾഡർമാർ 07 സെപ്തംബർ 2022-നോ അതിനുമുമ്പോ ക്ലെയിം ചെയ്യാൻ അഭ്യർത്ഥിക്കുന്നതായും, സമയ പരിധിക്കുള്ളിൽ ക്ലെയിം ചെയ്യാത്തവരുടെ ഓഹരികൾ കമ്പനി മേൽപ്പറഞ്ഞ നിയമങ്ങൾ പാലിക്കുക എന്ന ലക്ഷ്യത്തോടെ ഐഇപിഎഫ് അതോറിറ്റിക്ക് കൈമാറുമെന്നും സിയാൽ അറിയിച്ചു.
ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന ഷെയറുകളുടെ കാര്യത്തിൽ കമ്പനിക്ക് ഒരു ബാധ്യതയും ഉണ്ടാകില്ലെന്നും, ഐഇപിഎഫിലേക്ക് കൈമാറ്റം ചെയ്‌തതിന് ശേഷം ബന്ധപ്പെട്ട ഷെയർഹോൾഡർമാർക്ക് ഓഹരികൾ ക്ലെയിം ചെയ്യണമെങ്കിൽ ഫോം ഐഇപിഎഫ് – 5 ൽ ഐഇപിഎഫ് അതോറിറ്റിക്ക് ഒരു പ്രത്യേക അപേക്ഷ നൽകേണ്ടതുണ്ടെന്നും, ഈ ഫോം ഐഇപിഎഫ് വെബ്‌സൈറ്റിൽ (www.iepf .gov.in)) ലഭ്യമാണ് എന്നും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡ് അറിയിച്ചു.
കൈവശമുള്ള ഓഹരികൾ ഡീമാറ്റ് ചെയ്താൽ സങ്കീർണ നടപടിക്രമങ്ങൾ ഒഴിവാക്കാം.