
മുംബൈ: എസ്എംഇ ഐപിഒ (സ്മോള്‍ ആന്‍ഡ് മീഡിയം എന്‍റര്‍പ്രൈസ്) ചട്ടങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കി സെബി. നിക്ഷേപ പരിധി ഉയര്‍ത്താനും എസ്എംഇ ഐപിഒയ്ക്കുള്ള ഇളവുകള്‍ കര്‍ശനമാക്കാനുമാണ് കൺസൾട്ടേഷൻ പേപ്പറിലെ നിര്‍ദ്ദേശം.
എസ്എംഇ ഐപിഒയ്ക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപ മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഇത് നാല് ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ കൺസൾട്ടേഷൻ പേപ്പർ നിര്‍ദ്ദേശിക്കുന്നു. ഐപിഒ വഴി സമാഹരിക്കുന്ന പണം എങ്ങനെ വിനിയോഗിക്കുന്നു എന്ന് വിലയിരുത്താന്‍ ഒരു മോണിറ്ററിംഗ് ഏജൻസി രൂപീകരിക്കാനും സെബിയുടെ നിര്‍ദ്ദേശമുണ്ട്.
ഐപിഒ പണം പ്രമോട്ടര്‍മാര്‍ ഷെല്‍ കമ്പനികളിലേക്ക് മാറ്റുന്നു എന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്താലാണ് സെബി നടപടി.
കുറഞ്ഞത് 10 കോടി രൂപ ഇഷ്യു സൈസുള്ള ഐപിഒകള്‍ക്ക് മാത്രം അനുമതി ലഭിക്കുകയുള്ളൂ. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടിലും കുറഞ്ഞത് മൂന്ന് കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം വേണം എന്നിങ്ങനെ നിബന്ധനകളും കര്‍ശനമാക്കുകയാണ് സെബി. പ്രമോട്ടര്‍മാര്‍ക്ക് ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കാവുന്ന ഓഹരികളുടെ എണ്ണം ഇഷ്യുവിന്‍റെ 20 ശതമാനാക്കി നിജപ്പെടുത്തും.
നിക്ഷേപകര്‍ക്ക് വലിയ ലിസ്റ്റിങ് നേട്ടം നല്‍കിയ ഐപിഒകള്‍ എസ്എംഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പല മടങ്ങ് ഐപിഒ സബ്സ്ക്രിപ്ഷനും പലപ്പോഴും എസ്എംഇ ഐപിഒയില്‍ വാര്‍ത്തയായിരുന്നു. ഈ വിഭാഗത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് സെബിയുടെ നിര്‍ദ്ദേശങ്ങള്‍.
നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബൂര്‍ 15 വരെ 159 എസ്എംഇ ഐപിഒകളിലൂടെ 5,700 കോടി രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 196 ഐപിഒയും 6000 കോടിയുമായിരുന്നു സമാഹരണം.
ചെറു കമ്പനികള്‍ക്ക് ഓഹരി വിപണി വഴി ധനസമാഹരണത്തിനായാണ് എന്‍എസ്ഇയും ബിഎസ്ഇയും എസ്എംഇ വിഭാഗം ഉണ്ടാക്കിയത്. വലിയ കമ്പനികളുടെ മെയിന്‍ബോര്‍ഡ് ഐപിഒ പോലെ റെഗുലേറ്ററി നിയന്ത്രണങ്ങള്‍ കടുപ്പമല്ല എസ്എംഇ ഐപിഒയ്ക്ക്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് മുകളില്‍ ശരാശരി 15 കോടിക്ക് മുകളില്‍ പ്രവര്‍ത്തന ലാഭം ഉണ്ടാക്കിയ കമ്പനികള്‍ക്കാണ് മെയിന്‍ബോര്‍ഡ് ഐപിഒയ്ക്ക് അനുമതി ലഭിക്കുക.
അവസാന മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ രണ്ടിലെങ്കിലും പ്രവര്‍ത്തന ലാഭമുണ്ടാക്കിയവയ്ക്ക് എസ്എംഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാം.എസ്എംഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ അര്‍ധ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്.
അതേസമയം എസ്എംഇ, മെയിന്‍ ബോര്‍ഡ് ഐപിഒകയ്ക്ക് ശേഷം മൂന്ന് വര്‍ഷത്തേക്ക് പ്രമോട്ടര്‍മാര്‍ കുറഞ്ഞത് 20 ശതമാനം ഓഹരികള്‍ നിലനിര്‍ത്തണമെന്ന നിബന്ധനയുണ്ട്.
ഈയിടെ വലിയ നിക്ഷേപ താല്‍പര്യം ചെറുകിട ഐപിഒകള്‍ക്ക് ലഭിക്കുന്നുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഒരു എസ്എംഇ ഐപിഒയ്ക്ക് അപേക്ഷിക്കുന്ന റീട്ടെയില്‍ നിക്ഷേപകരുടെ ശരാശരി എണ്ണം 408 ആയിരുന്നു.
2021 ല്‍ ഇത് 511 ആയി ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒരു എസ്എംഐ ഐപിഒയ്ക്ക് ശരാശരി 2.19 ലക്ഷം പേര്‍ അപേക്ഷിക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 76 ശതമാനം ലിസ്റ്റിങ് നേട്ടം ഇവ നല്‍കുന്നുമുണ്ട്.