
മുംബൈ: യുക്രൈൻ യുദ്ധം ആരംഭിച്ചതിന്റെ പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചു കയറിയപ്പോൾ, കുറഞ്ഞ നിരക്കിൽ ലഭ്യമായ റഷ്യൻ അസംസ്കൃത എണ്ണയായിരുന്നു ഇന്ത്യക്ക് തുണയായത്.
ഗണ്യമായ തോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ ഡിസ്കൗണ്ട് നിരക്കിൽ റഷ്യ നൽകിയ ക്രൂഡോയിൽ ഇന്ത്യയെ വലിയ തോതിലുള്ള പണപ്പെരുപ്പത്തിൽ നിന്നും രക്ഷിച്ചെടുത്തു. എന്നാൽ റഷ്യൻ എണ്ണയിൽ ലഭിച്ചു കൊണ്ടിരുന്ന ഡിസ്കൗണ്ട് തോത് ഇപ്പോൾ തീരെ ചുരുങ്ങിയ നിലയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു ഘട്ടത്തിൽ രാജ്യാന്തര വിപണിയിലെ ഒരു ബാരൽ ക്രൂഡോയിലിന്റെ വിലയേക്കാൾ 25-30 ഡോളർ വരെയുള്ള കുറവ് റഷ്യ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഡിസ്കൗണ്ട് തോത് 4 ഡോളറിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോർട്ട്.
എണ്ണവിലയിൽ നേരിടുന്ന നഷ്ടം നികത്താൻ ഇന്ത്യയിലേക്ക് ക്രൂഡോയിൽ കൊണ്ടുപോകുന്ന കപ്പൽ നിരക്കുകളിൽ വർധന വരുത്തിയതാണ് തിരിച്ചടിയായത്.
ഇതിനോടൊപ്പം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന പൊതുമേഖലാ പെട്രോളിയം ശുദ്ധീകരണ സ്ഥാപനങ്ങൾ വെവ്വേറെ വിലപേശി വാങ്ങുന്നതും റഷ്യൻ വ്യാപരികൾ മുതലെടുക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഉക്രൈൻ യുദ്ധം തുടങ്ങുന്നതിന് മുൻപ്, ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ റഷ്യയിൽ നിന്നുള്ള വിഹിതം 2 ശതമാനം മാത്രമായിരുന്നു.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില 100 ഡോളർ മറികടന്ന ഘട്ടത്തിൽ വൻ ഡിസ്കൗണ്ട് നിരക്ക് വാഗ്ദാനം ചെയ്ത റഷ്യയിൽ നിന്നും ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങാൻ തയ്യാറാകുകയായിരുന്നു.
വിലക്കുറവിൽ ലഭ്യമായതോടെ ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 40 ശതമാനത്തിലധികമായി ഉയർന്നു.






