
കൊച്ചി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചു. ഇതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയേക്കും. ഭവനവായ്പ ഉൾപ്പെടെയുള്ള വായ്പക്കാരുടെ ടേം ലോണുകളിലും ഇഎംഐകളിലും ഇതിന്റെ ആഘാതങ്ങൾ ഉണ്ടാകും.
സാധാരണഗതിയിൽ, ആർബിഐ റിപ്പോ നിരക്ക് ഉയർത്തുമ്പോൾ അത് ബാങ്കുകൾ പോലുള്ള വായ്പ നൽകുന്നവരുടെ ഫണ്ടുകളുടെ ചെലവ് വർദ്ധിപ്പിക്കുന്നു. ആർബിഐയിൽ നിന്ന് കടമെടുക്കുന്ന പണത്തിന് ബാങ്കുകൾ കൂടുതൽ പണം നൽകേണ്ടി വരും എന്നാണ് നിരക്ക് വർദ്ധന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാങ്കുകൾ പലിശയായി കൂടുതൽ തുക ആർബിഐയ്ക്ക് നൽകേണ്ടി വരും. ഇത് പരോക്ഷമായി ബാധിക്കുക ബാങ്കുകളിൽ നിന്നും വായ്പ എടുക്കുന്നവരെയാണ്.
രാജ്യത്തെ പൊതുമേഖല സ്വകാര്യ ബാങ്കുകൾ ഇതോടെ നിരക്കുകൾ വർധിപ്പിക്കാൻ ആരംഭിക്കും. ഇതോടെ നിലവിൽ വായ്പ എടുത്തവരുടെയും പുതിയ വായ്പ എടുക്കുന്നവരുടെയും പോക്കറ്റ് കാലിയാകും. ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ തുടങ്ങി വിവിധ വായ്പകളുടെ പലിശ നിരക്കുകൾ ഉയർന്നേക്കും.
ഈ വർഷം മെയ് മുതൽ ജൂലൈ വരെ പല ബാങ്കുകളും ഭവനവായ്പ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഭൂരിഭാഗം വായ്പക്കാരും അവരുടെ വായ്പാ നിരക്കുകൾ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ റിപ്പോ ഉയർന്നതോടെ ഇനി രാജ്യത്തെ ബ്വാങ്കുകൾ എല്ലാം തന്നെ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തും.
കഴിഞ്ഞ രണ്ട് പോളിസികളിലും ആർബിഐ റിപ്പോ നിരക്ക് 90 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. മെയ് മാസത്തിൽ 40 ബേസിസ് പോയിന്റും പിന്നീട് ജൂണിൽ 50 ബേസിസ് പോയിന്റുമാണ് വർധിപ്പിച്ചത്. നിരക്ക് ഉയർത്തിയതോടെ റിപ്പോ 5.40 ശതമാനം ആണ്. കൂടാതെ, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് 5.65 ശതമാനം ആണ്.