
ദോഹ: ഖത്തർ ഗ്യാസിന്റെ നിയന്ത്രണത്തിലുള്ള എല്ലാ മാർക്കറ്റിങ്, അനുബന്ധ പ്രവർത്തനങ്ങളും ഖത്തർ എനർജിയിൽ ലയിപ്പിക്കുന്നു. ലയന നടപടികൾ വർഷാവസാനത്തോടെ പൂർത്തിയാകും.
ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി)വിപണന പ്രവർത്തനങ്ങൾ യോജിക്കുന്നതോടെ 2 സ്ഥാപനങ്ങളുടെയും സാങ്കേതിക, വാണിജ്യ, സാമ്പത്തിക ശേഷികൾ ഒന്നാകും. ഇത് കയറ്റുമതി ചെയ്യുന്ന എല്ലാ ഊർജ ഉൽപന്നങ്ങളുടെയും വിപണനത്തിനും വിൽപനയ്ക്കുമായി ഏറ്റവും മെച്ചപ്പെട്ട അവസരമൊരുക്കും.
ഖത്തർ ഗ്യാസിന്റെ എൽഎൻജി മാർക്കറ്റിങ് പ്രവർത്തനങ്ങൾ ഖത്തർ എനർജിയിൽ സംയോജിപ്പിക്കുന്നതിലൂടെ മികച്ച വിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ എനർജി സിഇഒയും പ്രസിഡന്റും ഊർജ സഹമന്ത്രിയുമായ സാദ് ഷെരീദ അൽകാബി വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച ഊർജ കമ്പനികളിലൊന്നായി മാറുകയെന്ന ലക്ഷ്യത്തിനുള്ള ചുവടുവയ്പ് കൂടിയാണിത്.
നിലവിൽ ഖത്തർ എനർജിയുടെ കീഴിലെ സ്ഥാപനങ്ങളിൽ കയറ്റുമതിക്കായി ഉൽപാദിപ്പിക്കുന്ന എൽഎൻജി, ഹീലിയം ഒഴികെയുള്ള എല്ലാ ഉൽപന്നങ്ങളുടെയും വിപണനം നിയന്ത്രിക്കുന്നത് ഖത്തർ എനർജിയാണ്.






