
അബുദാബി: ലോക വിപണിയിൽ എണ്ണ ലഭ്യത കുറച്ചു വില ഉയർത്താൻ ഉൽപാദക രാഷ്ട്രങ്ങൾ (ഒപെക് പ്ലസ്) തീരുമാനിച്ചു. പ്രതിദിന ഉൽപാദനത്തിൽ 10 ലക്ഷം ബാരൽ കുറവു വരുത്തുമെന്നു പ്രഖ്യാപിച്ചു സൗദിയാണ് നീക്കത്തിനു തുടക്കമിട്ടത്.
ഒരു മാസത്തേക്കാണ് തീരുമാനമെങ്കിലും നീട്ടാനാണു സാധ്യത. ഇന്ധന ഇതര വരുമാനം ലക്ഷ്യമിട്ടു വൻകിട വികസന പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്ന സൗദി, അതിനുള്ള ഭീമമായ പണം കണ്ടെത്താനാണ് വില കൂട്ടുന്നത്.
റഷ്യ അടക്കമുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾ സൗദിയുടെ തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്. 2024 ഡിസംബർ വരെ ഉൽപാദനം കുറയ്ക്കാനും തീരുമാനിച്ചു.
പ്രതിദിന ഇന്ധന ഉൽപാദനത്തിൽ 1.44 ലക്ഷം ബാരൽ കുറയ്ക്കാനുള്ള തീരുമാനം അടുത്ത വർഷം ഡിസംബർ വരെ തുടരുമെന്ന് യുഎഇയും പ്രഖ്യാപിച്ചു.
പുതിയ പ്രഖ്യാപനത്തോടെ ലോകത്തു പ്രതിദിന എണ്ണ ഉൽപാദനം 4.04 കോടി ബാരലായി കുറയും. സൗദിയുടെ തീരുമാനം അടുത്ത മാസം 1 മുതലാണ് പ്രാബല്യത്തിൽ വരിക. ബാരലിനു 72.63 ഡോളറായിരുന്ന വില പ്രഖ്യാപനത്തിനു പിന്നാലെ 76.99 ഡോളർ ആയി വർധിച്ചു.
സൗദിയുടെ പ്രഖ്യാപിത ‘നിയോം’ നഗര നിർമാണ പദ്ധതിയുടെ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിന് ഇന്ധന വില 80.90 ഡോളറായി വർധിക്കണമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്.
തീരുമാനം ഇന്ത്യയ്ക്കു വലിയ തിരിച്ചടി സൃഷ്ടിക്കും. ബാരലിന് 72 ഡോളർ വരെ വില കുറഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധന വില കുറഞ്ഞിട്ടില്ല.
അതേസമയം ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ റെക്കോർഡ് നിലവാരത്തിലാണ്.