
ചെന്നൈ: തമിഴ്‌നാട്ടിൽ വൈദ്യുതി, ഖനന പദ്ധതികൾ സ്ഥാപിക്കുന്നതിനായി 14,944.91 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള നിർദേശങ്ങൾ ബോർഡ് അംഗീകരിച്ചതായി എൻഎൽസി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള കമ്പനി വിവിധ വൈദ്യുതി, ഖനന പദ്ധതികളിലായി 43,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. തമിഴ്‌നാട്ടിലെ നെയ്‌വേലിയിൽ 3,755.71 കോടി രൂപ ചെലവിൽ മൈൻ III (പീക്ക് കപ്പാസിറ്റി-11.50 MTPA & Normative capacity- 8.71 MTPA) സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ നിർദ്ദേശത്തിനും, 11,189.20 കോടി രൂപ ചെലവിൽ തമിഴ്‌നാട്ടിലെ നെയ്‌വേലിയിൽ “TPS II 2nd എക്സ്പാൻഷൻ തെർമൽ പവർ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നിക്ഷേപ നിർദ്ദേശത്തിനും കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിയതായി സ്ഥാപനം റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
തമിഴ്നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഒഡീഷ, ജാർഖണ്ഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ എൻഎൽസി ഇന്ത്യയ്ക്ക് സാന്നിധ്യമുണ്ട്. കമ്പനി നെയ്‌വേലിയിൽ മൊത്തം 28.50 ദശലക്ഷം ടണ്ണിന്റെ (എംടിപിഎ) സ്ഥാപിത ശേഷിയുള്ള മൂന്ന് ഓപ്പൺകാസ്റ്റ് ലിഗ്നൈറ്റ് ഖനികളും, രാജസ്ഥാനിലെ ബാർസിംഗ്സറിൽ 2.10 എംടിപിഎ സ്ഥാപിത ശേഷിയുള്ള ഒരു ഓപ്പൺകാസ്റ്റ് ലിഗ്നൈറ്റ് ഖനിയും ഒഡീഷയിലെ തലബിരയിൽ ഒരു ഓപ്പൺ കാസ്റ്റ് കൽക്കരി ഖനിയും നടത്തുന്നു. കൂടാതെ, നെയ്‌വേലിയിൽ 3,390 മെഗാവാട്ട് ശേഷിയുള്ള നാല് ലിഗ്നൈറ്റ് അധിഷ്‌ഠിത പിറ്റ്-ഹെഡ് താപവൈദ്യുത നിലയങ്ങളും, രാജസ്ഥാനിലെ ബാർസിംഗ്‌സറിൽ 250 മെഗാവാട്ട് ലിഗ്‌നൈറ്റ് അധിഷ്‌ഠിത താപവൈദ്യുത നിലയവും കമ്പനി പ്രവർത്തിപ്പിക്കുന്നു.