
തിരുവനന്തപുരം: കേരളം ആസ്ഥാനമായുള്ള സെമികണ്ടക്ടർ രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പായ നെട്രസെമിക്ക് 107 കോടി രൂപയുടെ സീരീസ് എ റൗണ്ട് ഫണ്ടിംഗ് ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് മുൻ കേന്ദ്ര ഇലക്‌ട്രോണിക്സ് സഹമന്ത്രിയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖർ.
ഇന്ത്യൻ ഡീപ്‌ടെക് സ്റ്റാർട്ടപ്പുകളുടെ പുതിയ മുന്നേറ്റത്തിന് നെട്രസെമി നേതൃത്വം നല്‍കുന്നതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സൊഹൊ കോർപ്പറേഷൻസും യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്സുമാണ് നെട്രസെമിയില്‍ വലിയ നിക്ഷേപം നടത്തിയത്. ഡാറ്റ സെർവറുകളിലേക്കോ ക്ലൗഡിലേക്കോ അയക്കാതെ, ഉപകരണങ്ങളില്‍ വെച്ചുതന്നെ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ കാര്യങ്ങള്‍ വിശകലനം ചെയ്യാൻ കഴിയുന്ന ചിപ്പുകളാണ് കമ്പനി നിർമ്മിക്കുന്നത്.
2020ല്‍ ജ്യോതിസ് ഇന്ദിരാഭായി, ശ്രീജിത്ത് വർമ്മ, ദീപ ഗീത എന്നിവർ ചേർന്നാണ് നെട്രസെമി സ്ഥാപിച്ചത്.