
ന്യൂഡൽഹി: മൊബൈൽ താരിഫ് പ്ലാനുകളുടെ ബാഹുല്യം ഉപയോക്താക്കളെ വലയ്ക്കുന്നുവെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). താരിഫ് പ്ലാനുകളുടെ എണ്ണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം ഓപ്പറേറ്റർമാരുമായി ട്രായ് ചർച്ച നടത്തി.
ഓരോ നെറ്റ്‌വർക്കിലും നൂറിലധികം താരിഫ് പ്ലാനുകളാണ് നിലവിലുള്ളത്. ഇത് ഉപയോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും അനുയോജ്യമല്ലാത്തതും കൂടുതൽ ചെലവേറിയതുമായ പ്ലാനുകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് ട്രായ് ആശങ്കയറിയിച്ചു.
അതേസമയം താരിഫ് പ്ലാനുകൾക്ക് പരിധി നിശ്ചയിക്കുന്നത് ഉപഭോക്തൃ ചോയ്‌സ് കുറയ്ക്കുമെന്നും വരുമാനത്തെ ബാധിക്കുമെന്നും ഓപ്പറേറ്റർമാർ ഭയപ്പെടുന്നു. നിലവിലുള്ള താരിഫ് പ്ലാനുകളുടെ എണ്ണത്തെക്കുറിച്ചും ഉപയോക്താവിന് അവ നൽകുന്ന വ്യത്യസ്ത ആനുകൂല്യങ്ങളെക്കുറിച്ചും കമ്പനികളിൽ നിന്ന് ട്രായ് വിശദീകരണം തേടിയിട്ടുണ്ട്.
2006ൽ ട്രായ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾ ഉൾപ്പെടെ 25 താരിഫ് പ്ലാനുകൾ മാത്രമേ ഒരു ടെലികോം കമ്പനിക്ക് നൽകാൻ സാധിക്കൂ. എന്നാൽ നിലവിൽ ആരും ഈ നിയമം ലംഘിക്കുന്നില്ല എന്നാണ് കമ്പനികളുടെ വാദം.
25 അടിസ്ഥാന താരിഫ് പ്ലാനുകളുടെ വ്യതിയാനമാണ് മറ്റ് പ്ലാനുകൾ. പ്രത്യേക താരിഫ് വൗച്ചറുകൾ, ടോപ്പ്-അപ്പുകൾ, പ്രൊമോഷനൽ ഓഫറുകൾ തുടങ്ങിയ പേരുകളിലാണ് ഇവ പുറത്തിറക്കുന്നതെന്നും കമ്പനികൾ ട്രായിയെ അറിയിച്ചു.