
കൊച്ചി: ദക്ഷിണേന്ത്യൻ തീരത്തെ എൽഎൻജി ബങ്കറിങ് ഹബ്ബായി കൊച്ചിയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ 500 കോടി രൂപയുടെ സംയുക്ത പദ്ധതി നടപ്പാക്കാൻ കൊച്ചി പോർട്ട് അതോറിറ്റിയും ബിപിസിഎലും. പുതുവൈപ്പിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനൽ ജെട്ടിയിലും തുറമുഖ മേഖലയിലും കപ്പലുകളിൽ എൽഎൻജി ഇന്ധനം നിറയ്ക്കുന്നതിനുള്ള (ബങ്കറിങ്) സൗകര്യം ഒരുക്കുന്നതിനാണിത്.
ഈ വർഷാവസാനത്തോടെ നിർമാണം ആരംഭിക്കാനാണു നീക്കം. ഇതുവഴി നേരിട്ടും അല്ലാതെയും വൻതോതിൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും.
ഹരിത ഇന്ധനമായ എൽഎൻജി ഇന്ധനമായി ഉപയോഗിക്കുന്ന കപ്പലുകളെയും എൽഎൻജിക്ക് ഒപ്പം മറ്റേതെങ്കിലും ഇന്ധനം കൂടി ഉപയോഗിക്കാൻ കഴിയുന്ന (ഡ്യുവൽ ഫ്യൂവൽ) കപ്പലുകളെയും ലക്ഷ്യമിട്ടാണു പുതിയ ബങ്കറിങ് സൗകര്യം സജ്ജമാക്കുന്നത്. ഇതിനായി പോർട്ട് അതോറിറ്റിയും ബിപിസിഎലും മുംബൈയിൽ നടക്കുന്ന ഇന്ത്യ മാരിടൈം വീക്കിലാണു ധാരണാപത്രം ഒപ്പിട്ടത്.
സാധാരണ കപ്പലുകൾക്കുള്ള ബങ്കറിങ് സൗകര്യങ്ങൾ കൊച്ചിയിൽ നേരത്തെ മുതൽ ഉണ്ടെങ്കിലും എൽഎൻജി ബങ്കറിങ് സൗകര്യം കൂടി വരുന്നതു പോർട്ട് അതോറിറ്റിയുടെയും ബിപിസിഎലിന്റെയും വരുമാന വർധനയ്ക്കു സഹായിക്കും. കപ്പലുകളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുകയെന്ന കേന്ദ്ര സർക്കാരിന്റെ നയത്തിന് അനുസൃതമായ പദ്ധതിയാണിത്.
ആഗോള പരിസ്ഥിതി നിയമങ്ങൾ പാലിക്കാൻ കൂടി ലക്ഷ്യമിട്ടാണു തുറമുഖ മേഖലയിലെ ഹരിത ഇന്ധന പദ്ധതിയെന്നു പോർട്ട് അതോറിറ്റി ചെയർമാൻ ബി.കാശിവിശ്വനാഥൻ പറഞ്ഞു. ബിപിസിഎൽ ബിസിനസ് ഹെഡ് മനോജ് മേനോൻ, പോർട്ട് അതോറിറ്റി ട്രാഫിക് മാനേജർ ഹിമാൻഷു ശേഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു ധാരണാപത്രം ഒപ്പുവച്ചത്.
മാരിടൈം മേഖലയിലെ ജീവനക്കാരുടെ തൊഴിൽ നൈപുണ്യ വികസനത്തിനായി ഡിപി വേൾഡ് കമ്പനിയായ ഡ്രൈ ഡോക്‌സ് വേൾഡ്, കൊച്ചിൻ ഷിപ്‌യാഡ്, സെന്റർ ഓഫ് എക്സലൻസ് ഇൻ മാരിടൈം ആൻഡ് ഷിപ്പ് ബിൽഡിങ് (സിഇഎംഎസ്) എന്നിവയുമായും ധാരണാപത്രം ഒപ്പിട്ടു.
ഡ്രൈഡോക്സ് വേൾഡ് സിഇഒ ക്യാപ്റ്റൻ റാഡോ അനോട്ടോലോവിച്, കൊച്ചിൻ ഷിപ്‌യാഡ് സിഎംഡി മധു എസ്.നായർ, സിഇഎംഎസ് ചെയർമാൻ അരുൺ ശർമ എന്നിവർ ധാരണാപത്രം കൈമാറി.






