ദില്ലി: രണ്ടാമത്തെയും അവസാനത്തെയും പരീക്ഷണ പറക്കൽ പൂർത്തിയാക്കി ജെറ്റ് എയര്‍വേയ്സ് (Jet Airway). മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ജെറ്റ് എയര്‍വേയ്സ് വീണ്ടും ആകാശത്തേക്ക് പറക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കൽ (proving flights). രണ്ട് പരീക്ഷണ പാറക്കലുകളും പൂർത്തിയാക്കിയ ജെറ്റ് എയർവേയ്‌സ് ഇപ്പോൾ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ഗ്രാന്റിനായി കാത്തിരിക്കുകയാണെന്ന് ഉടമകളായ ജലാൻ-കാൽറോക്ക് സഖ്യം അറിയിച്ചു.
ഒരിക്കൽ ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. 2019 ൽ നിലത്തിറക്കിയ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ വീണ്ടും ഒരു ടേക്ക്ഓഫിനായി ഒരുങ്ങുകയാണ്. എയർലൈനിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പുള്ള അവസാന ഘട്ട പരീക്ഷണ പറക്കലാണ് നടന്നത്. ഏവിയേഷൻ റെഗുലേറ്ററിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 31 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.ഈ വർഷം ജൂലൈ-സെപ്റ്റംബർ മാസത്തോടെ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആണ് ജെറ്റ് എയർവേയ്‌സ് ലക്ഷ്യമിടുന്നത്.