
മുംബൈ: യുണൈറ്റഡ് കിംഗ്ഡവുമായും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള കരാറുകള്‍, 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യാവസായ മന്ത്രി പിയൂഷ് ഗോയല്‍.കരാറുകള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.
ഇന്ത്യയും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനും തമ്മിലുള്ള വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാര്‍ (ടിഇപിഎ) ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ഇത് പ്രകാരം സ്വിറ്റ്‌സര്‍ലന്റ്, നോര്‍വേ, ഐസ് ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍ എന്നിവ ഉള്‍പ്പടുന്ന കൂട്ടായ്മ അവരുടെ താരിഫ് ലൈനുകളുടെ 92.2 ശതമാനം ഡ്യൂട്ടി-ഫ്രീ ആക്കും. ഇതോടെ ഇന്ത്യന്‍ കയറ്റുമതിയുടെ 99.6 ശതമാനവും തീരുവ രഹിതമാകും.
പകരമായി ഇന്ത്യ അതിന്റെ താരിഫ് ലൈനുകളുടെ 82.7 ശതമാനത്തിനാണ് ഇളവുകള്‍ നല്‍കുക. ഇതില്‍ ഇഎഫ്ടിഎയുടെ 95.3 ശതമാനം കയറ്റുമതി ഉള്‍ക്കൊള്ളുന്നു. അതേസമയം സ്വര്‍ണ്ണ ഇറക്കുമതി തീരുവ മാറ്റമില്ലാതെ തുടരും. കൂടാതെ നഴ്‌സുമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ആര്‍ക്കിടെക്റ്റുകള്‍ എന്നീ പ്രൊഫഷനുകള്‍ക്ക് ഈ രാജ്യങ്ങളില്‍ ദീര്‍ഘകാല അംഗീകാര പ്രക്രിയകള്‍ക്ക് വിധേയമാകാതെ ജോലി ചെയ്യാനാകും.
ഇന്ത്യ-യുകെ വ്യാപാര, നിക്ഷേപ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനായി യുകെ പ്രധാനമന്ത്രി കെയര്‍സ്റ്റാര്‍മറുമായും യുകെ ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി പീറ്റര്‍കൈലുമായും മന്ത്രി ഗോയല്‍ മുംബൈയില്‍ നടപ്പ് മാസം തുടക്കത്തില്‍ ചര്‍ച്ചകള്‍ നടത്തി. യുകെയുമായുള്ള കരാറിന്റെ വ്യവസ്ഥകള്‍ അന്തിമമാകുകയാണ്.ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കുക, വിപണി പ്രവേശനം മെച്ചപ്പെടുത്തുക, ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നിക്ഷേപ പ്രവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍.
ആഗോള വിതരണ ശൃംഖലകളില്‍ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും, വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനും, ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ വ്യാപാര കരാറുകള്‍.