
ന്യൂഡല്‍ഹി: ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്- റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉച്ചകോടിയിലേയ്ക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഇന്ത്യ. ചര്‍ച്ചകള്‍ ആഗോള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സാമ്പത്തിക ആശ്വാസം നല്‍കാനും ഉപകരിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു.
റഷ്യ-ഉക്രെയ്ന്‍ വെടിനിര്‍ത്തലിലേക്ക് ഈ കൂടിക്കാഴ്ച നയിച്ചേക്കാം. ഇത് വഴി മോസ്‌കോയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ഇന്ത്യന്‍ സാധനങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ 25% തീരുവ ഒഴിവായേക്കും.
പാശ്ചാത്യ ഉപരോധം നിലനില്‍ക്കുമ്പോഴും ഇന്ത്യ റഷ്യയില്‍ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നുണ്ട്. ഇതിലുള്ള അതൃപ്തിയാണ് ഇന്ത്യയ്ക്ക് മേലുള്ള യുഎസിന്റെ 25 ശതമാനം തീരുവയ്ക്ക് പ്രധാന കാരണം.
സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ”ഈ യുഗം സമാധാനത്തിന്റേതാണ്. യുദ്ധത്തിന്റേതല്ല,’ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പങ്കജ് സരണ്‍, ഡി ബി വെങ്കിടേഷ് വര്‍മ്മ തുടങ്ങിയ വിദഗ്ധര്‍ ഉച്ചകോടിയെ ”പരിവര്‍ത്തനാത്മകം” എന്നും ”വഴിത്തിരിവ്” എന്നും വിശേഷിപ്പിക്കുന്നു.
ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങുന്നതിലുള്ള യൂറോപ്യന്‍ വൈമനസ്യം വാഷിംഗ്ടണിന്റെ താരിഫ് തീരുമാനത്തെ സ്വാധീനിച്ചിരിക്കാം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അലാസ്‌ക ചര്‍ച്ചകള്‍ നയതന്ത്രം മാത്രമല്ല – അവ വ്യാപാരം സംരക്ഷിക്കാനും, രണ്ട് വന്‍ശക്തികളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, സമാധാനത്തിനായി പരിശ്രമിക്കാനുമുള്ള അവസരമാണ്.