
ന്യൂഡല്‍ഹി: തീരുവ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും അമേരിക്കയും നയതന്ത്രമാര്‍ഗ്ഗങ്ങള്‍ തുറന്നിട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ 25 ശതമാനം തീരുവ തിരിച്ചടിയാണെങ്കിലും ചര്‍ച്ചകളിലൂടെ ഇതിന് പരിഹാരം കാണാം എന്ന ആത്മവിശ്വസത്തിലാണ് ഉദ്യോഗസ്ഥര്‍. നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനെ (ബിടിഎ) കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.
2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 191 ബില്യണ്‍ ഡോളറില്‍ നിന്ന് 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാനാണ് ബിടിഎ ലക്ഷ്യമിടുന്നത്. ഇതിനായി മാര്‍ച്ച് മുതല്‍ ഇതുവരെ അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടന്നു. ഓഗസ്റ്റ് 25 ന് ന്യൂഡല്‍ഹിയില്‍ നടക്കാനിരുന്ന അടുത്ത ഘട്ട ചര്‍ച്ചകള്‍ മാറ്റിവച്ചിട്ടുണ്ട്. ദീര്‍ഘകാല ബന്ധത്തിലെ താല്‍ക്കാലിക ഘട്ടം മാത്രമാണിതെന്ന് ഇന്ത്യന്‍ ഉദ്യോഗ്സ്ഥര്‍ പ്രതികരിച്ചു.
ധാന്യം, സോയാബീന്‍, ആപ്പിള്‍, ബദാം, എത്തനോള്‍ തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ തീരുവ ചുമത്താനും ഇന്ത്യയുടെ പാല്‍ വിപണിയിലേക്ക് പ്രവേശനം നല്‍കാനും യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നു. അതേസമയം സ്വന്തം സാമ്പത്തിക മുന്‍ഗണനകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ഈ ആവശ്യങ്ങളെ എതിര്‍ക്കുകയാണ്.
യുഎസ് ട്രഷറി സെക്രട്ടറി ചര്‍ച്ചകളിലെ സങ്കീര്‍ണ്ണമായ ഘട്ടമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എങ്കിലും ഇരുരാജ്യങ്ങളും പൊതുനിലപാട് കണ്ടെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രാദേശിക നിര്‍മ്മാതാക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വ്യാപാര തീരുമാനങ്ങളിലും ദേശീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കുന്നു.
ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ശക്തമായിരുന്നു.എന്നാല്‍ വരും മാസങ്ങളില്‍ ഉദ്യോഗസ്ഥര്‍ മാന്ദ്യം പ്രതീക്ഷിക്കുന്നു.
ഓഗസ്റ്റ് 27 നാണ് 25 ശതമാനം അധിക തീരുവ നിലവില്‍ വന്നത്.ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള മൊത്തം തീരുവ 50 ശതമാനമായി. ഇത് മറ്റ് രാജ്യങ്ങള്‍ വഹിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നതിനെ തുടര്‍ന്നാണ് യുഎസ് അധിക താരിഫ് ചുമത്തിയത്.






