
ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ അനന്തര ഫലമായി ഇന്ത്യ, മിഡ്‌ഡിൽ ഈസ്റ്റ്, സൗദി അറേബ്യ എന്നി രാജ്യങ്ങളുടെ സാമ്പത്തിക ഇടനാഴി വൈകാനിടയുണ്ടെന്ന് വിദഗ്ദ്ധർ.
ദക്ഷിണേഷ്യ, അറേബ്യൻ ഗൾഫ്, യൂറോപ്പ് എന്നിവ തമ്മിലുള്ള ബന്ധവും സാമ്പത്തിക സംയോജനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ, യുഎസ്, യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ (ഇയു), ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളെ സാമ്പത്തിക ഇടനാഴി കരാറിലേക്ക് കൊണ്ടുവന്നത്.
ചൈനയുടെ വിവാദമായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് (ബിആർഐ) ബദലായാണ് പുതിയ സാമ്പത്തിക ഇടനാഴിയെ കാണുന്നത്.
നിലവിലെ സാമ്പത്തിക ഇടനാഴിയുടെ വിജയം ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ ടെൽ അവീവും ഗാസയും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നതോടെ, പദ്ധതിയുടെ ഭാവിപ്രവചനാതീതമാണെന്ന് ബിആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്‌സിന്റെ വൈസ് ചാൻസലർ എൻ ആർ ഭാനുമൂർത്തി അഭിപ്രായപ്പെട്ടു.
ഈ വർഷം ആദ്യമാണ് സൗദി അറേബ്യയും ഇസ്രായേലും അമേരിക്കയുടെ പിന്തുണയോടെ നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ചർച്ചകൾ ആരംഭിച്ചത്.
ഇസ്രായേലും ഗാസയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത് ഈ ശ്രമങ്ങളെ അപകടത്തിലാക്കുമെന്നും അതിന്റെ ഫലമായി നിർദ്ദിഷ്ട സാമ്പത്തിക ഇടനാഴിയെ ബാധിക്കുമെന്നും വിദഗ്ധർ വിശ്വസിക്കുന്നു.






