Alt Image
കഴിഞ്ഞുപോയത് കേരളത്തിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ വർഷംകൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതി അനിശ്ചിതത്വത്തിൽഇന്ത്യ-യുകെ വ്യാപാര കരാര്‍ ഏപ്രില്‍ മാസത്തില്‍ നടപ്പാക്കുംമൊത്തവില പണപ്പെരുപ്പം ഉയർന്നുകേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിയിൽ ഏഷ്യയിൽ ഒന്നാമത് ഇന്ത്യ

ന്യൂഡൽഹി: ആഗോള വിപണിയിൽ ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിയിൽ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യ. ഏഷ്യയിൽ നിന്നു ശുദ്ധീകരിച്ച എണ്ണ കയറ്റിയയ്ക്കുന്ന ഒന്നാം നമ്പർ രാജ്യമെന്ന ബഹുമതിയാണ് രാജ്യം സ്വന്തമാക്കിയത്.

ആഗോള തലത്തിൽ ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൊത്തം മൂല്യത്തിൽ രണ്ടാം സ്ഥാനം കൈവരിക്കാനും ഇന്ത്യയ്ക്കു സാധിച്ചു. 7.85 ലക്ഷം കോടി രൂപ മൂല്യം വരുന്ന ശുദ്ധീകരിച്ച എണ്ണയാണ് രാജ്യം കയറ്റിയയച്ചത്.

ആഗോള ശുദ്ധീകരിച്ച എണ്ണ കയറ്റുമതി വിപണിയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ് ഇന്ത്യ. ആഗോള വിപണിയുടെ 8.4 ശതമാനവും ഇന്ത്യൻ വിഹിതമാണ്. ആഗോള വിപണികളിൽ നിന്നു വാങ്ങുന്ന ക്രൂഡ് ശുദ്ധീകരിച്ചാണ് ഇന്ത്യൻ കമ്പനികൾ കയറ്റിയയക്കുന്നത്.

ആഗോള ക്രൂഡ് വില കയറ്റത്തിനിടയിലും രാജ്യത്ത് ഇന്ധനവില കൂട്ടാതെ പിടിച്ചു നിൽക്കാൻ കമ്പനികൾക്കു സാധിക്കുന്നതിനുള്ള പ്രാധാന കാരണങ്ങളിലൊന്നും ഈ കയറ്റുമതിയാണ്.

വൻതോതിൽ എണ്ണ ശുദ്ധീകരിക്കാൻ കഴിയാത്ത രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രധാന വിപണി. ഇന്ത്യയിൽ നിന്നുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾക്കു ആഗോളതലത്തിൽ വൻ ഡിമാൻഡാണുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ഒന്ന് ഇന്ത്യയിലാണ്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജാംനഗർ റിഫൈനറിയാണിത്.

2022 ലെ ഏറ്റവും വേഗത്തിൽ വളരുന്ന ശുദ്ധീകരിച്ച എണ്ണ കയറ്റുമതിക്കാരുടെ പട്ടികയിലാണ് ഇന്ത്യ ആഗോള തലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുന്നത്. 74.7 ശതമാനമാണ് മേഖലയിലെ ഇന്ത്യയുടെ വളർച്ചാ നിരക്ക്.

80 ശതമാനം കുതിപ്പു കാഴ്ചവച്ച യുകെ ആ്ണ് പട്ടികയിൽ ഒന്നാമത്. ശുദ്ധീകരിച്ച പെട്രോളിയം എണ്ണയുടെ ഏറ്റവും വലിയ അഞ്ച് കയറ്റുമതിക്കാരായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ഇന്ത്യ, നെതർലാൻഡ്സ്, റഷ്യ, സിംഗപ്പൂർ എന്നിവർ സംയുക്തമായി 2022 ൽ കയറ്റുമതി ചെയ്ത ശുദ്ധീകരിച്ച പെട്രോളിയം എണ്ണയുടെ മൂല്യം ആഗോളതലത്തിൽ 39.8 ശതമാനം വരും.

അതേസമയം ആഗോള വിപണിയിൽ ക്രൂഡ് വില കുതിക്കുകയാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യയ്ക്കു വെല്ലുവിളിയാണ്. യുഎസ് ഫെഡ് റിസർവ് ഉടനെ നിരക്ക് കുറയ്ക്കില്ലെന്നു വ്യക്തമാക്കി കഴിഞ്ഞു.

ഈ വർഷം തന്നെ നിരക്കു വർധനയ്ക്കുള്ള സാധ്യതയും യോഗം വ്യക്തമാക്കുന്നു. പണപ്പെരുപ്പം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുവെന്നു വ്യക്തമാക്കുന്നതാണിത്.

ഇന്ത്യയിലും പണപ്പെരുപ്പം ഭീഷണി ഉയർത്തുന്നുണ്ട്.

X
Top