
ന്യൂഡല്‍ഹി: ഉപഭോഗ നികുതി കുറയ്ക്കാന്‍ പദ്ധതിയുണ്ടെങ്കിലും നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 4.4 ശതമാനമെന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌ക്കരണം രാജ്യത്തെ നിത്യോപയോഗ വസ്തുക്കളേയും ഇലക്ട്രോണിക്‌സ് സാമഗ്രികളേയും വിലകുറഞ്ഞതാക്കും. അതേസമയം വരുമാന നഷ്ടം നികത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മുന്നില്‍ നിരവധി മാര്ഗ്ഗങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഡിസംബറോടെ നഷ്ടപരിഹാര സെസ് പിരിക്കുന്ന രീതി അവസാനിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാര സെസ് എന്നത് ചില ഇനങ്ങളില്‍ ചുമത്തുന്ന അധിക ലെവിയാണ്. നടപ്പാക്കല്‍ മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായാണ് ഇത് ഉപയോഗിക്കുന്നത്.
അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമില്ല. ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമത്തില്‍ സമൂല മാറ്റത്തിനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാനമായും സ്ലാബുകള്‍ രണ്ടായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. 5 ശതമാനവും 18 ശതമാനവും.
ആഢംബര വിഭാഗത്തില്‍ പെട്ടതും ഹാനികരവുമായ ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം നികുതി ചുമത്തും. ഇതോടെ നിലവില്‍ 12 ശതമാനം നികുതി വഹിക്കുന്ന ഉത്പന്നങ്ങള്‍ 5 ശതമാനം സ്ലാബിലേയ്ക്കും 28 ശതമാനം നികുതിയുള്ളവ 18 ശതമാനം സ്ലാബിലേയ്ക്കും മാറും.
നിത്യോപയോഗ സാധനങ്ങള്‍ മിക്കവാറും 5 ശതമാനം സ്ലാബിലുള്‍പ്പെടുമ്പോള്‍ പുകയില പോലുള്ളവയാണ് 40 ശതമാനം സ്ലാബില്‍ പെടുക.അതേസമയം പുകയിലയ്ക്ക് നിലവിലെ 80 ശതമാനം നികുതി നിലനിര്‍ത്തും.
തൊഴിലധിഷ്ഠിത, കയറ്റുമതി കേന്ദ്രീകൃത മേഖലകളായ ഡയമണ്ട്, അമൂല്യ രത്നങ്ങള്‍ എന്നിവയ്ക്ക് നിലവിലെ ജിഎസ്ടി ബാധകമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ജിഎസ്ടി പരിഷ്‌ക്കരണം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉപഭോഗം കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്.
ഇതോടെ നികുതി കുറയ്ക്കുന്നത് മൂലമുള്ള വരുമാന നഷ്ടം നികത്തപ്പെടും.
നിലവിലെ ജിഎസ്ടി ഘടനയില്‍ 18 ശതമാനം സ്ലാബാണ് വരുമാനത്തിന്റെ 65 ശതമാനവും സംഭാവന ചെയ്യുന്നത്. 28 ശതമാനം വിഭാഗം 11 ശതമാനവും 12 ശതമാനം സ്ലാബ് 5 ശതമാനവും 5 ശതമാനം വിഭാഗം 7 ശതമാനവും സംഭാവന ചെയ്യുന്നു.