
കൊച്ചി: റിസർവ് ബാങ്കിന്റെ ധനനയ പ്രഖ്യാപനത്തിന് പിന്നാലെ വായ്പകളുടെ പലിശയില്‍ നേരിയ കുറവ് മാത്രം വരുത്തി ബാങ്കുകള്‍ ഒളിച്ച് കളിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചുരുക്കം ബാങ്കുകള്‍ മാത്രമാണ് പലിശ കുറച്ചത്.
ഉപഭോക്താക്കള്‍ക്ക് കാര്യമായി നേട്ടം ലഭിക്കാത്ത വിധം റിപ്പോ ബന്ധിത നിരക്ക് മാത്രമാണ് പല ബാങ്കുകളും കുറച്ചത്. വെള്ളിയാഴ്ച റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കായ റിപ്പോ അര ശതമാനം കുറച്ചിരുന്നു.
പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഒഫ് ഇന്ത്യയും റിപ്പോ ബന്ധിത വായ്പാ നിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായി കുറച്ചു. അതേസമയം അടിസ്ഥാന നിരക്കും മാർജിനല്‍ കോസ്‌റ്റ് അടിസ്ഥാനമായ വായ്പാ നിരക്കിലും(എം.സി.എല്‍.ആർ) മാറ്റം വരുത്തിയില്ല.
മറ്റൊരു പൊതുമേഖല ബാങ്കായ യൂകോ ബാങ്ക് എല്ലാ കാലാവധികളിലുമുള്ള വായ്പകളുടെ എം.സി.എല്‍.ആർ 0.1 ശതമാനം കുറച്ച് വ്യത്യസ്തമായ പാത സ്വീകരിച്ചു. ഇതോടെ യൂകോ ബാങ്കിന്റെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ 0.1 ശതമാനം കുറയും.
പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ എം.സി.എല്‍.ആർ 0.1 ശതമാനം കുറച്ചു. വരും ദിവസങ്ങളില്‍ മറ്റ് ബാങ്കുകളും വായ്പകളുടെ പലിശ കുറച്ചേക്കും.
- എം.സി.എല്‍.ആറില്‍ നേരിയ കുറവ് മാത്രം വരുത്തിയതിനാല്‍ വിവിധ വായ്പകളെടുത്തിട്ടുള്ള കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിച്ച ആശ്വാസം ലഭിക്കില്ല
- റിസർവ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ കാര്യമായി വായ്പയെടുക്കാത്തതിനാല്‍ വായ്പകളുടെ പലിശ ഉടൻ കുറയ്ക്കാനാകില്ലെന്ന് ബാങ്കുകള്‍ പറയുന്നു
3. റിപ്പോ ബന്ധിത നിരക്കില്‍ വരുന്ന കുറവ് വായ്പകളുടെ പലിശ ബാദ്ധ്യത കുറയ്ക്കില്ല. എം.സി.എല്‍.ആർ നിരക്ക് കുറഞ്ഞാല്‍ മാത്രമേ വായ്പകളുടെ പലിശ താഴാനിടയുള്ളൂ
നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ ആവേശം
ഫെബ്രുവരിയ്ക്ക് ശേഷം ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ 0.3 ശതമാനം മുതല്‍ 0.7 ശതമാനം വരെ കുറച്ചുവെന്ന് എസ്.ബി.ഐ റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് റിപ്പോയില്‍ അര ശതമാനം കുറച്ചതിനാല്‍ വരും ദിവസങ്ങളിലും പലിശ താഴേക്ക് നീങ്ങും.
ഫെബ്രുവരിയ്ക്ക് ശേഷം റിപ്പോ നിരക്ക് ഒരു ശതമാനമാണ് കുറഞ്ഞത്. അതേസമയം വായ്പകളുടെ പലിശയില്‍ 0.3 ശതമാനം കുറവ് മാത്രമാണ് എസ്.ബി.ഐ പ്രതീക്ഷിക്കുന്നത്.