
കൊച്ചി: ഇലക്ട്രിക് ട്രാൻസ്‍വേഴ്സ് ടഗ്ഗുകൾ നിർമിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ മാത്രം കപ്പൽശാലയെന്ന നേട്ടം സ്വന്തമാക്കാൻ കൊച്ചിൻ ഷിപ്‍യാഡ്. ഡെന്മാർക്ക് ആസ്ഥാനമായ ബഹുരാഷ്ട്ര ടോവേജ് കമ്പനിയായ സ്വിറ്റ്സറിനുവേണ്ടി 4 പുത്തൻ തലമുറ ഇലക്ട്രിക് ട്രാൻസ്‍വേഴ്സ് ടഗ് ബോട്ടുകളാണ് നിർമിക്കുക. ഓരോന്നിനും 100 കോടി രൂപയാണ് ചെലവ്. മൊത്തം 500 കോടിയുടേതാണ് കരാർ.
പുതിയ കരാർ പ്രാദേശിക വ്യാവസായിക ശൃംഖലകൾക്ക് കരുത്താകുമെന്ന് കൊച്ചിൻ ഷിപ്‍യാഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ പറഞ്ഞു. കപ്പലുകളെ തുറമുഖത്തേക്ക് വലിച്ചടുപ്പിക്കാനും തള്ളിനീക്കാനും ഉപയോഗിക്കുന്നതാണ് ടഗ് ബോട്ടുകൾ. അപകടത്തിൽപ്പെടുന്ന കപ്പലുകളെ വലിച്ചുനീക്കാനും (ടോവിങ്) ഇവ ഉപയോഗിക്കുന്നു.
ആഗോളതലത്തിൽ തുറമുഖ ടെർമിനലുകളിൽ ഉൾപ്പെടെ ടോവിങ് സേവനം നൽകുന്ന കമ്പനിയാണ് സ്വിറ്റ്സർ. ഇലക്ട്രിക് ടഗ് ഉപയോഗിക്കുന്നതുവഴി മലിനീകരണം വൻതോതിൽ കുറയ്ക്കാനാകും. ഊർജവും ലാഭിക്കാം.
സ്വിറ്റ്സറിന്റെ ആഗോള ശൃംഖലയ്ക്കും ഇന്ത്യൻ തുറമുഖങ്ങൾക്കും വേണ്ടിയാണ് പുതിയ ഇലക്ട്രിക് ടഗ്ഗുകൾ നിർമിക്കുന്നത്. ഇതു സംബന്ധിച്ച താൽപര്യപത്രം നേരത്തേ കൊച്ചിൻ ഷിപ്‍യാഡും സ്വിറ്റ്സറും ഒപ്പുവച്ചിരുന്നു.
സമീപകാലത്തായി കൊച്ചിൻ ഷിപ്‍യാഡിന് നിരവധി പുതിയ ഓർഡറുകൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. മൊത്തം 20,000 കോടിയോളം രൂപയുടെ ഓർഡറുകളാണ് ഇപ്പോൾ കമ്പനിക്കുള്ളത്.






