Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

പൊതുമേഖല ബാങ്കുകളുടെ ലാഭം നാലര മടങ്ങ് വർധിച്ചു

മുംബൈ: മൂന്ന് സാമ്പത്തിക വർഷം കൊണ്ട് ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തിൽ നാലര മടങ്ങ് വർധന കൈവരിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും കൂടി സ്വന്തമാക്കിയ മൊത്തം ലാഭം 1,41,203 കോടി രൂപയാണ്.

തുടർച്ചയായ രണ്ടാം സാമ്പത്തിക വർഷവും പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം ഒരു ലക്ഷം കോടി രൂപ മറികടന്നു. അറ്റാദായത്തിൽ വാർഷികമായി 35 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ പൊതുമേഖല ബാങ്കുകളുടെ മൊത്തം ലാഭത്തിൽ 40 ശതമാനവും സംഭാവന ചെയ്തത് എസ്ബിഐ ആകുന്നു. 12ൽ പത്ത് പൊതുമേഖല ബാങ്കുകളുടെയും കിട്ടാക്കടം അഥവാ നിഷ്ക്രിയ ആസ്തി (എൻപിഎ) അഞ്ച് ശതമാനത്തിൽ താഴെയായി.

പഞ്ചാബ് നാഷണൽ ബാങ്ക് (5.73%), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (5.43%) എന്നീ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയാണ് അഞ്ച് ശതമാനത്തിൽ തുടരുന്നത്. ഇത്തവണ ഒൻപത് പൊതുമേഖല ബാങ്കുകളും ലാഭവിഹിതം നൽകിയിട്ടുണ്ട്.

എന്തുകൊണ്ട് ലാഭം വർധിച്ചു?
പ്രധാനമായും ബാങ്കിങ് രംഗത്ത് കേന്ദ്ര സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് പൊതുമേഖല ബാങ്കുകളുടെ ലാഭം സമീപ വർഷങ്ങളിൽ കുതിച്ചുയരാൻ കാരണമായത്.

രാജ്യത്ത് ബാഡ് ബാങ്ക് രൂപീകരിച്ചതും പൊതുമേഖല ബാങ്കുകളിൽ വളരെയേറെ കാലമായി തുടരുന്ന നിഷ്ക്രിയ ആസ്തികളായ വായ്പകളെ ബാഡ് ബാങ്കിലേക്ക് മാറ്റിയതിലൂടെ ബാലൻസ് ഷീറ്റ് ശക്തിപ്പെട്ടതും നിർണായകമായി.

അതുപോലെ പുതിയ പാപ്പരത്തം നിയമം പ്രാബല്യത്തിലായതോടെ കുടിശിക പിരിച്ചെടുക്കൽ എളുപ്പമായതും അനുകൂല ഘടകമായി.

ഇതിന് പുറമെ പൊതുമേഖല ബാങ്കുകളുടെ ലയനവും തുണയേകിയിട്ടുണ്ട്. ചെറു ബാങ്കുകൾ വലിയ ബാങ്കുകളിലേക്ക് ലയിച്ചതോടെ ലാഭക്ഷമത ഉയർന്നു. ഒരേസ്ഥലത്ത് പ്രവർത്തിച്ചിരുന്ന ശാഖകൾ ഇല്ലാതായി.

ട്രഷറി പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾ വലിയ തോതിൽ കുറഞ്ഞതും ബാങ്കുകളുടെ ലാഭം വർധിപ്പിച്ചു. കൂടാതെ റിസർവ് ബാങ്ക് റിപ്പോ റേറ്റ് ഉയർത്തിയതോടെ പലിശ വരുമാനം വർധിച്ചതും രാജ്യത്തെ വായ്പ വിതരണത്തിന്റെ വളർച്ച കൂടിയതും ബാങ്കുകളുടെ ലാഭം വർധിക്കാൻ സഹായിച്ചു.

എസ്ബിഐ: 2020-21 സാമ്പത്തിക വർഷത്തിൽ എസ്ബിഐ നേടിയ ലാഭം 20,410 കോടി രൂപയായിരുന്നു. ഇത് ക്രമാനുഗതമായി വളർന്ന് 2023-24 സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ ലാഭം 61,077 കോടിയായി.

അതേസമയം 2024 മാർച്ച് ത്രൈമാസ കാലയളവിൽ മാത്രം എസ്ബിഐ കൈവരിച്ച ലാഭം 20,698 കോടിയാണ്. ഇക്കഴിഞ്ഞ മാർച്ച് സാമ്പത്തിക പാദത്തിൽ ഇതുവരെയായി കമ്പനികൾ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭവുമാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസട്രീസിന്റെ മാർച്ച് പാദത്തിലെ ലാഭം 18,951 കോടിയും ഏറ്റവും വലിയ സ്വകാര്യ ബാങ്കിങ് സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 16,512 കോടിയുമാണ് രേഖപ്പെടുത്തിയത്.

ബാങ്ക് ഓഫ് ബറോഡ : നാല് വർഷം മുൻപ് ബാങ്ക് ഓഫ് ബറോഡ രേഖപ്പെടുത്തിയ ലാഭം 829 കോടിയായിരുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ബാങ്ക് നേടിയ ലാഭം 17,788 കോടിയായി കുതിച്ചുയർന്നു.

കാനറ ബാങ്ക്: മുൻനിര പൊതുമേഖല ബാങ്കിങ് സ്ഥാപനമായ കാനറ ബാങ്ക്, 2020-21 സാമ്പത്തിക വർഷത്തിൽ നേടിയ ലാഭം 2,558 കോടി രൂപയായിരുന്നു. 2023-24 സാമ്പത്തിക വർഷം പൂർത്തിയായപ്പോൾ കാനറ ബാങ്കിന്റെ ലാഭം 14,554 കോടിയായി വർധിച്ചു.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: നാല് വർഷം മുൻപ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ രേഖപ്പെടുത്തിയ ലാഭം 2,906 കോടി രൂപയായിരുന്നു. എന്നാൽ 2023-24 സാമ്പത്തിക വർഷത്തിൽ ബാങ്ക് നേടിയ ലാഭം 13,649 കോടി രൂപയായി ഉയർന്നു.

അതേസമയം പിഎൻബി (8,245 കോടി), ഇന്ത്യൻ ബാങ്ക് (8,063 കോടി), ബാങ്ക് ഓഫ് ഇന്ത്യ (6,318 കോടി), ബാങ്ക് ഓഫ് മഹാരാഷ്ട്ര (4,055 കോടി), ഇന്ത്യൻ ഓവർസീസ് ബാങ്ക് (2,656 കോടി), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (2,549 കോടി), യൂക്കോ ബാങ്ക് (1,654 കോടി), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (595 കോടി) എന്നിങ്ങനെയാണ് മറ്റുള്ള പൊതുമേഖല ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ ലാഭത്തിന്റെ കണക്ക്.

ഇതിൽ യൂക്കോ ബാങ്കിനും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെയും ലാഭം തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തേക്കാൾ (2022-23) താഴ്ന്നിട്ടുണ്ട്.

X
Top