
ന്യൂഡൽഹി: കടബാധ്യതമൂലം പ്രതിസന്ധിയിലായ ടെലികോം കമ്പനി വോഡഫോൺ ഐഡിയക്ക് കേന്ദ്രത്തിന്റെ ആശ്വാസപാക്കേജ്. കമ്പനിയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ(എജിആർ) കുടിശ്ശികയ്ക്ക് അഞ്ചുവർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ടെലികോം കമ്പനികൾക്കുമേൽ വാർത്താവിനിമയ വകുപ്പ് ചുമത്തുന്ന സ്‌പെക്ട്രം ഉപയോഗ ഫീസും ലൈസൻസ് ഫീസും അടങ്ങുന്നതാണ് എജിആർ.
2019 മുതൽ 87,695 കോടി രൂപയാണ് എജിആർ ഇനത്തിൽ വോഡഫോൺ ഐഡിയക്ക് കുടിശ്ശികയുള്ളത്. പുതിയ തീരുമാനമനുസരിച്ച് കുടിശ്ശിക 2031-32 സാമ്പത്തിക വർഷം മുതൽ അടച്ചു തുടങ്ങിയാൽ മതി. 2040-41-ൽ അടച്ചുതീർത്തിരിക്കണം.
മരവിപ്പിച്ച കുടിശ്ശികത്തുക 2020-ലെ ഡിഡക്ഷൻ വെരിഫിക്കേഷൻ മാനദണ്ഡപ്രകാരവും ഓഡിറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ടെലികോം മന്ത്രാലയം പുനഃപരിശോധിക്കും. ഇത് സർക്കാർ നിയോഗിക്കുന്ന സമിതി വിലയിരുത്തിയശേഷം കൈക്കൊള്ളുന്ന തീരുമാനം അംഗീകരിക്കാൻ കമ്പനിയും സർക്കാരും ബാധ്യസ്ഥമായിരിക്കും.
സ്‌പെക്ട്രം ലേലനിരക്കുകൾ, എജിആർ നിരക്കുകൾ മുതലായ ഇനങ്ങളിൽ കേന്ദ്രത്തിന് ലഭിക്കാനുള്ള കുടിശ്ശികത്തുകകൾ ക്രമപ്പെടുത്തിയെടുക്കാനും ടെലികോം മേഖലയിൽ മത്സരക്ഷമത ഉറപ്പിക്കാനും വോഡഫോൺ ഐഡിയയുടെ 20 കോടിയോളം വരുന്ന ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ പാക്കേജ് അനുവദിച്ചതെന്ന് ടെലികോം മന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചു. വോഡഫോണിൽ 49 ശതമാനം ഓഹരിപങ്കാളിത്തം സർക്കാരിന്റേതാണ്.
രണ്ടുവർഷത്തെ കുടിശ്ശിക ആറുവർഷംകൊണ്ട് അടയ്ക്കാം
അതേസമയം, 2017-18, 2018-19 സാമ്പത്തികവർഷങ്ങളിൽ കമ്പനി അടയ്ക്കാനുള്ള 800 കോടിയോളം രൂപയുടെ എജിആർ കുടിശ്ശിക നടപ്പു സാമ്പത്തികവർഷം മുതൽ 2030-31 വരെയായി അടച്ചുതീർക്കണം.
2020 സെപ്റ്റംബറിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഓരോ വർഷവും ഏകദേശം 120 കോടി രൂപ വരുമിത്. എന്നാൽ, സർക്കാരിൽനിന്ന് ഇതുസംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വോഡഫോൺ വൃത്തങ്ങൾ അറിയിച്ചു.
പ്രതിസന്ധിയോട് മല്ലിട്ട് വോഡഫോൺ
വിപണിയിലെ മത്സരവും കടബാധ്യതയും കാരണം കടുത്ത സാമ്പത്തികപ്രതിസന്ധിയോട് മല്ലിടുകയാണ് വോഡഫോൺ ഐഡിയ കമ്പനി. എജിആർ നിർവചനത്തിൽ വരുത്തിയ പരിഷ്‌കാരവും ബാധ്യത കൂട്ടി. ഉപഭോക്താക്കളുടെ എണ്ണവും കുറഞ്ഞു.
കമ്പനിയുടെ നഷ്ടം 12,132 കോടി രൂപ
നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ വോഡഫോൺ ഐഡിയയുടെ നഷ്ടം 12,132 കോടി രൂപയാണ്. സെപ്റ്റംബർ 30-ലെ കണക്കനുസരിച്ച് അറ്റാദായത്തിൽ 82,460 കോടിയുടെ കുറവുണ്ടായി.






