
ന്യൂഡല്‍ഹി: യുഎസ് ചുമത്തിയ 50 ശതമാനം താരിഫ് നേരിടാനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കുന്നു. 25,000 കോടി രൂപയുടെ കയറ്റുമതി പ്രമോഷന്‍ മിഷന്റെ ഭാഗമായുള്ള പദ്ധതികളാണ് ഇതില്‍ പ്രധാനം.
ഇതു വഴി തുണിത്തരങ്ങള്‍,സമുദ്രോത്പന്നങ്ങള്‍, തുകല്‍, മുത്തുകള്‍, ആഭരണ കയറ്റുമതിക്കാര്‍ക്ക് താങ്ങാവുന്ന വായ്പകള്‍ ലഭ്യമാക്കും. സിഡ്ബി, എക്‌സിംബാങ്ക്, പൊതുമേഖല ബാങ്കുകള്‍ വഴിയാണ് വായ്പകള്‍ വിതരണം ചെയ്യുക.
ചെറുകിടക്കാര്‍ക്ക് പണയ രഹിത വായ്പകള്‍ നല്‍കും. ക്രെഡിറ്റ് ഗ്യാരണ്ടി കവറേജ് വഴിയായിരിക്കുമിത്. മൈക്രോ, സ്‌മോള്‍, മീഡിയം, എന്റര്‍പ്രൈസുകള്‍ക്ക് (എംഎസ്എംഇ) കള്‍ക്ക് 3-5 ശതമാനം പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
കൂടാതെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും അനുമതികള്‍ വേഗത്തിലാക്കുകയും നിയമാനുസാരണം കുറയ്ക്കുയും ചെയ്യും. ആഗോള ബ്രാന്റിംഗ് ക്യാമ്പയ്ന്‍, ട്രേഡ് ഫെയേഴ്‌സ്, ഇ-കൊമേഴ്‌സ് കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കും. ചരക്കുകളുടെ ഗുണമേന്മ ഉയര്‍ത്താനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
നിര്‍ദ്ദിഷ്ട ജിഎസ്ടി പരിഷ്‌ക്കരണം തുണിത്തരങ്ങളുടേയും ഭക്ഷ്യോത്പന്നങ്ങളുടേയും ചെരുപ്പുകളുടേയും വിലകുറയ്ക്കാനും വില്‍പന വര്‍ദ്ധിപ്പിക്കാനും ഇടയാക്കുമെന്നാണ് കരുതുന്നത്.
കൂടാത മറ്റ് വിപണികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാജ്യം. നിലവില്‍ നിരവധി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. റഷ്യയുമായും ചൈനയുമായും വ്യാപാരം വര്‍ദ്ധിപ്പിക്കാനും ധാരണയായി. 2025 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ യുഎസിലേയ്ക്കുള്ള കയറ്റുമതി 86 ബില്യണ്‍ ഡോളറിന്റേതായിരുന്നു.
ഇതില്‍ 48.2 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയ്ക്ക് നിലവില്‍ അധിക തീരുവ നല്‍കേണ്ടിവരും.






