
ന്യൂഡൽഹി: 2047-ലെ ‘വികസിത് ഭാരത്’ എന്ന സ്വപ്നത്തിലേക്കുള്ള അടിത്തറയാണ് ചൊവ്വാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തെ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ഉറപ്പ് നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യമെന്നും ലോകത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് അഭിമാനത്തിന്റെ നിമിഷമാണ്. 60-വർഷങ്ങൾക്ക് ശേഷമാണ് മൂന്നാം തവണയും ഒരു സർക്കാർ അധികാരത്തിൽ വരുന്നത്. മൂന്നാം തവണയും ആദ്യ ബജറ്റ് അവതരിപ്പിക്കുകയാണ്. രാജ്യത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് നടപ്പിലാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം, മോദി പറഞ്ഞു.
‘അമൃത് കാല’ത്തിലേക്കുള്ള പ്രധാനപ്പെട്ട ബജറ്റാണിത്. ഇന്നത്തെ ബജറ്റാണ് അടുത്ത അഞ്ച് വർഷേേത്തക്ക് ഞങ്ങളുടെ ഭരണത്തിന്റെ ദിശ തീരുമാനിക്കുന്നത്. ഈ ബജറ്റ് വികസിത് ഭാരതെന്ന ഞങ്ങളുടെ സ്വപ്നത്തിലേക്കുള്ള ശക്തമായ അടിത്തറയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംദിനമായ ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമനാണ് 2024 കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അതേസമയം, ഞായറാഴ്ച നടന്ന സർവ്വകക്ഷിയോഗത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സഹകരണം കേന്ദ്രസർക്കാർ അഭ്യർഥിച്ചിരുന്നു.
സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ അനുവദിക്കണമെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടു.