വാഷിംഗ്‌ടൺ: ഇന്ത്യയുമായുള്ള 117 കോടി ഡോളറിന്റെ (ഏകദേശം 9915 കോടി രൂപ) പ്രതിരോധ ഇടപാടിന് അംഗീകാരം നല്‍കി അമേരിക്ക. നാവികസേനയ്ക്കായി ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങിയ എംച്ച്-60ആർ ഹെലികോപ്റ്ററിന് വേണ്ട ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള ഇടപാടാണ് ഇത്.
അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാനുള്ള നാവികസേനയുടെ ശേഷി വർധിപ്പിക്കുന്നതാണ് പുതിയ ഇടപാട്. ഒരു മാസത്തിനുശേഷം പ്രസിഡന്റ് പദവിയില്‍ നിന്ന് പിടിയിറങ്ങാൻ നില്‍ക്കെയാണ് ബെയ്ഡൻ ഭരണകൂടത്തിന്റെ നീക്കം.
ഇന്ത്യ അമേരിക്കയില്‍ നിന്ന് 24 എം.എച്ച് -60ആർ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 2020ലാണ് ഒപ്പിട്ടത്. ഏകദേശം 7625 കോടി രൂപയുടെ ഇടാപാടായിരുന്നു അത്. ഈ ഹെലികോപ്റ്ററുകളിലേക്കുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഇപ്പോള്‍ വാങ്ങുന്നത്.
30 മള്‍ട്ടി ഫങ്ഷണല്‍ ഇൻഫൊർമേഷൻ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം- ജോയിന്റ് ടാക്റ്റിക്കല്‍ റേഡിയോ സിസ്റ്റം, എക്ടേണല്‍ ഫ്യൂവല്‍ ടാങ്ക്, ഫോർവേർഡ് ലുക്കിങ് ഇൻഫ്രാറെഡ് സിസ്റ്റം, അഡ്വാൻസ്ഡ് ഡാറ്റാ ട്രാൻസ്ഫർ സിസ്റ്റം, ഓപ്പറേറ്റർ മെഷിൻ ഇന്റർഫേസ് അസിസ്റ്റന്റ് തുടങ്ങി നിരവധി ഉപകരണങ്ങളാണ് നാവികസേനയ്ക്ക് വേണ്ടി ഇന്ത്യ വാങ്ങുന്നത്. ലോക്ഹീഡ് മാർട്ടിനുമായാണ് ഇടപാട് നടക്കുക.
മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇവയ്ക്ക് വേണ്ടി ഇന്ത്യ, അമേരിക്കൻ സർക്കാരിന് കത്തുനല്‍കിയിരുന്നു. ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് അനുമതി നല്‍കിയ വിവരം അമേരിക്കൻ പാർലമെന്റായ കോണ്‍ഗ്രസിനെ അറിയിക്കുകയായിരുന്നു.