
മുംബൈ: ഇന്ത്യയിലെ നാലാമത്തെ വലിയ ബിസിനസ് ഗ്രൂപ്പായി എയർടെൽ ഉൾപ്പെടുന്ന ഭാരതി ഗ്രൂപ്പ്. പ്രമുഖ വ്യവസായി സുനിൽ മിത്തൽ നേതൃത്ത്വം നൽകുന്ന ഭാരതി ഗ്രൂപ്പ് കമ്പനികളുടെ ആകെ മാർക്കറ്റ് ക്യാപ് ഈ വർഷം ഇതു വരെ 30 ശതമാനത്തിലധികം വർധിച്ചതോടെയാണിത്. 14.5 ലക്ഷം കോടി രൂപ വാല്യുവേഷൻ നേടിയതോടെ അദാനി, ബജാജ് എന്നീ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളെ ഭാരതി ഗ്രൂപ്പ് മറികടന്നിരിക്കുകയാണ്.
എയർടെലിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് പ്രാഥമികമായും ഭാരതി ഗ്രൂപ്പിന്റെ വാല്യുവേഷൻ ഉയരാൻ കാരണമായത്. ഭാരതി ഗ്രൂപ്പിന്റെ ആകെ വാല്യുവേഷനിൽ 82% സംഭാവന ചെയ്യുന്നത് എയർടെല്ലാണ്. നിലവിൽ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ് എയർടെൽ. മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ജിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്.
ഈ വർഷം ഇതുവരെ എയർടെൽ ഓഹരി വില 32 ശതമാനത്തോളമാണ് ഉയർന്നത്. കമ്പനിയുടെ വരുമാന വളർച്ച, ഒരു ഉപയോക്താവിൽ നിന്ന് നേടുന്ന ശരാശരി വരുമാനത്തിലെ (ARPU) വർധന, 5G സേവനങ്ങളുടെ അതിവേഗ വികസനം എന്നിവയെല്ലാം ഓഹരിക്ക് ഊർജ്ജമേകി.
എയർടെല്ലിന്റെ നിലവിലെ മാർക്കറ്റ് ക്യാപ് 12.52 ലക്ഷം കോടി രൂപയാണ്.
വിപണി പ്രതീക്ഷിച്ചതിലും മികച്ച രണ്ടാം പാദഫലങ്ങളാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ എയർടെൽ പ്രഖ്യാപിച്ചത്. 2025 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6,792 കോടി രൂപയാണ്. തൊട്ടു മുമ്പത്തെ വർഷത്തെ സമാന പാദത്തിലെ 3,593 കോടി രൂപയേക്കാൾ 26% വർധനവാണിത്.
സമാന കാലയളവിൽ പ്രവർത്തന വരുമാനം 41,473 കോടി രൂപയിൽ നിന്ന് 26% ഉയർന്ന് 52,145 കോടിയിലെത്തി. ഇതേ കാലയളവിൽ ARPU 233 രൂപ നിലവാരത്തിൽ നിന്ന് 256 രൂപയിലേക്ക് ഉയർന്നു.
നിലവിൽ ഭാരതി ഗ്രൂപ്പിനേക്കാൾ വാല്യുവേഷനുള്ള 3 ബിസിനസ് ഗ്രൂപ്പുകളാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ടാറ്റ ഗ്രൂപ്പ് കമ്പനികൾക്കെല്ലാം കൂടി ഏകദേശം 27 ലക്ഷം കോടി രൂപയുടെ വാല്യുവേഷനാണുള്ളത്. രണ്ടാമതുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ വാല്യുവേഷൻ ഏകദേശം 23 ലക്ഷം കോടി രൂപയും, മൂന്നാം സ്ഥാനത്തുള്ള എച്ച്.ഡി.എഫ്.സി ഗ്രൂപ്പിന്റെ വാല്യുവേഷൻ ഏകദേശം 18 ലക്ഷം കോടി രൂപയുമാണ്.
ബ്ലൂംബർഗ് ഡാറ്റ പ്രകാരം 14.4 ലക്ഷം കോടി രൂപ വീതം മാർക്കറ്റ് ക്യാപ്പുള്ള അദാനി ഗ്രൂപ്പ്, ബജാജ് ഗ്രൂപ്പ് എന്നിവയെ മറികടന്നാണ് 14.5 ലക്ഷം കോടി രൂപയുടെ വാല്യുവേഷനോടെ ഭാരതി ഗ്രൂപ്പ് നാലാം സ്ഥാനത്തേക്ക് കയറിയത്.






