
മുംബൈ: ടി20 ലോകകപ്പില്‍ ചരിത്രവിജയം കൈവരിച്ച ഇന്ത്യൻ ടീമിന് ആദരവുമായി ബിസിസിഐ. ലോകകിരീടം നിലനിർത്തിയ സൂര്യകുമാറും സംഘത്തിനും 131 കോടി രൂപയുടെ വമ്പൻ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സ്വന്തം മണ്ണിൽ ലോകകിരീടം നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയോടെ ഇന്ത്യ ചരിത്രം കുറിച്ച പശ്ചാത്തലത്തിലാണ് ഈ വമ്പൻ പ്രഖ്യാപനം.
സമ്മാനത്തുകയിൽ വൻ വർധനവ്
2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ 125 കോടി രൂപയായിരുന്നു ബിസിസിഐ നൽകിയിരുന്നത്. എന്നാൽ ഇത്തവണത്തെ ഐതിഹാസിക വിജയത്തിന് ആറ് കോടി രൂപ കൂടി വർധിപ്പിച്ച് 131 കോടി രൂപയാക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.
കളിക്കാർക്ക് പുറമെ കോച്ചിംഗ് സ്റ്റാഫ്, സപ്പോർട്ട് സ്റ്റാഫ്, സെലക്ടർമാർ എന്നിവർക്കും ഈ തുകയുടെ വിഹിതം ലഭിക്കും. “ടീം ഇന്ത്യയുടെ ഈ സമാനതകളില്ലാത്ത നേട്ടത്തിൽ ബിസിസിഐ അഭിമാനിക്കുന്നു. കളിക്കാരുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് ഇന്ത്യയെ വീണ്ടും ലോകത്തിന്‍റെ നെറുകയിൽ എത്തിച്ചത്,” ബിസിസിഐ തങ്ങളുടെ ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കി.
ന്യൂസിലൻഡിനെതിരെ നടന്ന കലാശപ്പോരാട്ടത്തിൽ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യ കിരീടമുയർത്തിയത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന റെക്കോർഡ് സ്കോറാണ് പടുത്തുയർത്തിയത്. ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. 96 റൺസിന്‍റെ പടുകൂറ്റൻ വിജയമാണ് ഫൈനലിൽ ഇന്ത്യ ആഘോഷിച്ചത്.
ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത് മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് പ്രകടനമാണ്. ഫൈനലിൽ 89 റൺസെടുത്ത് ഇന്ത്യയുടെ സ്കോർബോർഡിന് വേഗത കൂട്ടിയ സഞ്ജു തന്നെയായിരുന്നു ടൂർണമെന്‍റിലെ താരം. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി 321 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ബാറ്റിംഗിൽ സഞ്ജു തിളങ്ങിയപ്പോൾ ബൗളിംഗിൽ ജസ്പ്രീത് ബുംറ കിവീസ് നിരയുടെ നട്ടെല്ലൊടിച്ചു. 14 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയുടെ പ്രകടനം ന്യൂസിലൻഡിന്‍റെ പതനം വേഗത്തിലാക്കി. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും ബുംറ സ്വന്തമാക്കി.






