
ന്യുയോർക്ക്: ഉപയോക്താക്കളുടെ അനുവാദമില്ലാതെ ക്രെഡിറ്റ് കാർഡുകൾ അനുവദിച്ച സംഭവത്തിൽ അമേരിക്കയിലെ രണ്ടാമത്തെ വലിയ ബാങ്കായ ബാങ്ക് ഓഫ് അമേരിക്കയ്ക്ക് 150 ദശലക്ഷം ഡോളർ പിഴ (ഏകദേശം 1232 കോടി രൂപ).
ഫീസിനത്തിൽ ബാങ്ക് ഇടപാടുകാരിൽനിന്നു കൂടുതൽ തുക ഈടാക്കിയെന്നും റിവാർഡ് ബോണസ് വെട്ടിക്കുറച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണു നടപടി.
2012 മുതൽ ബാങ്ക് നടത്തിയ ക്രമക്കേടുകളാണ് അന്വേഷണത്തിൽ വെളിപ്പെട്ടത്.
ബാങ്ക് ജീവനക്കാരുടെ സെയിൽസ് ഇൻസെന്‍റീവുകൾ നഷ്ടപ്പെടാതിരിക്കാനായിരുന്നു ക്രമക്കേട്. ഇതേത്തുടർന്ന് ഉപയോക്താക്കൾക്കു ഫീസിനത്തിൽ വലിയ തുക നൽകേണ്ടിവന്നു. ക്രെഡിറ്റ് പ്രൊഫൈലിനെയും ഇതു ബാധിച്ചു.
ഉപയോക്താക്കളിൽനിന്നു ബാങ്ക് അനധികൃതമായി ഈടാക്കിയ തുക തിരികെനൽകാനും വിധിയുണ്ട്. ഇത് ഏകദേശം 80 ദശലക്ഷം ഡോളർ വരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
അന്വേഷണ റിപ്പോർട്ടിലെ കാര്യങ്ങൾ ബാങ്ക് ഓഫ് അമേരിക്ക അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.