
മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സ് (എഫ്&ഒ) വിഭാഗത്തില്‍ വ്യാപാരം ചെയ്‌ത 85 ശതമാനം പേരും നഷ്‌ടം നേരിട്ടുവെന്ന് സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവര്‍ക്ക് മൊത്തത്തിലുണ്ടായ നഷ്‌ടം 52,000 കോടി രൂപയണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സ് വിഭാഗത്തില്‍ വ്യാപാരം ചെയ്‌തത് 92.50 ലക്ഷം പേരാണ്. ഇതില്‍ 78.28 ലക്ഷം പേരും നഷ്‌ടം നേരിടേണ്ടി വന്നു.
50000-60000 കോടി രൂപ ഓഹരി വ്യാപാരത്തിലൂടെ നഷ്‌ടപ്പെടുന്നു എന്നത് ഗൗരവമേറിയ വിഷയമാണെന്ന് സെബി മേധാവി മാധവി പുരി ബുച്ച് പറയുന്നു. ഇടപാടിനുള്ള ചെലവ് കൂടി പരിഗണിച്ചാല്‍ നഷ്‌ടം ഇനിയും കൂടും.
വ്യാപാര ഇടപാടുകള്‍ക്കുള്ള ചെലവായി 23 ശതമാനം കൂടി നഷ്‌ടം നേരിട്ടിട്ടുണ്ടെന്ന് സെബിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഭമുണ്ടാക്കുന്നവരുടെ 15 ശതമാനം ഇടപാടുകള്‍ക്കുള്ള ചെലവായി വരും.
വ്യാപാര ഇടപാടുകള്‍ വഴിയുള്ള ചെലവ് കൂടി പരിഗണിച്ചാല്‍ എഫ്&ഒ വിഭാഗത്തില്‍ വ്യാപാരം ചെയ്യുന്ന പത്തില്‍ ഒന്‍പത് പേരും നഷ്‌ടം നേരിടുന്നുവെന്ന 2021-22ലെ പഠനത്തിന്റെ കണ്ടെത്തല്‍ ശരിവെക്കുകയാണ് ചെയ്യുന്നതെന്ന് സെബി പറയുന്നു.
2023-24ല്‍ എഫ്&ഒ വിഭാഗത്തില്‍വ്യാപാരം ചെയ്‌തവര്‍ വരുത്തിവെച്ച നഷ്‌ടം ആ വര്‍ഷം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെത്തിയ മൊത്തം തുകയുടെ 32 ശതമാനത്തോളം വരുമെന്ന് സെബി ചൂണ്ടികാട്ടുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ട തുകയുടെ പ്രതിവര്‍ഷ ശരാശരിയുടെ 25 ശതമാനമാണ് എഫ്&ഒ വിഭാഗത്തില്‍ വ്യാപാരം ചെയ്‌തവര്‍ക്ക് കഴിഞ്ഞ വര്‍ഷം ഉണ്ടായ നഷ്‌ടം.
എഫ്&ഒ വ്യാപാരത്തില്‍ നിന്ന് ചില്ലറ നിക്ഷേപകരെ പിന്തിരിപ്പിക്കാനായി കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് സെബി.