
സങ്കീർണമായ സാങ്കേതികവിദ്യകള്‍ രൂപകല്പനചെയ്ത് പ്രാവർത്തികമാക്കാമെന്ന് ഇന്ത്യ തെളിയിച്ചിരിക്കുകയാണ് സ്പെയ്സ് ഡോക്കിങ്ങിലൂടെ. 2035-ഓടെ ബഹിരാകാശനിലയം സ്ഥാപിക്കാനും 2040-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുമുള്ള ദൗത്യങ്ങളില്‍ നിർണായകമാണ് ഡോക്കിങ് പരീക്ഷണം.
ബഹിരാകാശത്ത് അഞ്ച് മൊഡ്യൂളുകള്‍ എത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് ബഹിരാകാശനിലയം സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യത്തെ മൊഡ്യൂള്‍ 2028-ല്‍ വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍നിന്ന് സാംപിള്‍ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ചന്ദ്രയാൻ-നാല് ദൗത്യത്തിലും ഡോക്കിങ് വിദ്യ ആവശ്യമായി വരും.
രണ്ട് വ്യത്യസ്ത വിക്ഷേപണങ്ങളിലായി അഞ്ച് മൊഡ്യൂളുകള്‍ ഭ്രമണപഥത്തിലെത്തിക്കേണ്ടതുണ്ട്. ആദ്യത്തെ വിക്ഷേപണത്തില്‍ നാല് മൊഡ്യൂളുകളുണ്ടാകും. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ കൊണ്ടുപോകുന്നത് പ്രൊപ്പല്‍ഷൻ മൊഡ്യൂളാണ്.
തുടർന്ന് ലാൻഡറും അസൻഡർ മൊഡ്യൂളും ചന്ദ്രോപരിതലത്തിലെത്തി സാംപിള്‍ ശേഖരിക്കും. ശേഷം അസൻഡർ മൊഡ്യൂള്‍ സാംപിളുമായി ഉയർന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ട്രാൻസ്ഫർ മൊഡ്യൂളുമായി ഡോക്ക് ചെയ്യും. ഈ പ്രവർത്തനങ്ങള്‍ വിജയിക്കണമെങ്കില്‍ ഡോക്കിങ് സാങ്കേതികവിദ്യ കൂടിയേതീരൂ.
കൂടാതെ ലോ എർത്ത് ഭ്രമണപഥത്തിലേക്ക് 30 ടണ്‍വരെ വഹിക്കാൻ ശേഷിയുള്ള ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളിനും ഡോക്കിങ് സാങ്കേതികവിദ്യ ആവശ്യമാണ്.
ഉപഗ്രഹ അറ്റകുറ്റപ്പണി, ക്രൂ ഇന്റർചേഞ്ച്, ഗ്രഹാന്തര പര്യവേക്ഷണം, ഡോക്ക് ചെയ്ത ബഹിരാകാശ പേടകങ്ങള്‍ക്കിടയില്‍ വൈദ്യുതകൈമാറ്റം തുടങ്ങിയ ഭാവിയിലെ മുന്നേറ്റങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്.
ഇന്ത്യയുടെ ബഹിരാകാശദൗത്യങ്ങളില്‍ അടുത്ത തലമുറയ്ക്കുള്ള വേദിയൊരുക്കുകകൂടിയാണ് സ്പെയ്ഡെക്സ് ദൗത്യത്തിലൂടെ ഐ.എസ്.ആർ.ഒ. ചെയ്തത്.