
രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം റഷ്യയില് നിന്നുള്ള ക്രൂഡ് ഓയില് ഇറക്കുമതി ഇന്ത്യ വര്ധിപ്പിച്ചു. ഇതോടെ സൗദി അറേബ്യ കഴിഞ്ഞാല് രാജ്യത്തേയ്ക്ക് ഏറ്റവും കൂടുതല് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം റഷ്യയായി.
ഇന്ത്യയുടെ മൊത്തം ആവശ്യത്തില് 18.5ശതമാനമാണ് ഇപ്പോള് റഷ്യന് ക്രൂഡിന്റെ വിഹിതം. 8,79,000 ബാരല് ക്രൂഡ് ഓയിലാണ് സെപ്റ്റംബറില് റഷ്യയില് നിന്ന് വാങ്ങിയത്. രാജ്യത്തെ ഉപഭോഗം കൂടിയതും യൂറോപ്പില് നിന്നുള്ള ഉയര്ന്ന കയറ്റുമതി ഡിമാന്റും പരിഗണിച്ചാണ് വര്ധന.
റഷ്യ-യുക്രൈന് സംഘര്ഷത്തിനുമുമ്പ് രാജ്യത്തെ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമായിരുന്നു റഷ്യന് എണ്ണയുടെ വിഹിതം. റഷ്യയില് നിന്ന് വന് തോതില് എണ്ണ ഇറക്കുമതി ചെയ്യാന് തുടങ്ങിയതോടെ യുഎസ്, ഇറാഖ്, യുഎഇ എന്നിവിടങ്ങളില് നിന്നുള്ള വിഹിതത്തില് കാര്യമായ ഇടിവുണ്ടായി.
രാജ്യത്തേയ്ക്കുള്ള എണ്ണ ഇറക്കുമതിയില് സൗദിയായിരുന്നു സെപ്റ്റംബറില് മുന്നില്. ഇറാഖും, യുഎഇയും മൂന്നും നാലും സ്ഥാനത്തുമാണ്. അഞ്ചാം സ്ഥാനത്തുള്ള യുഎസിന്റെ വിഹിതം ഒരുവര്ഷം മുമ്പത്തെ 10ശതമാനത്തില് നിന്ന് നാലു ശതമാനമായി.
2022ന്റെ ആദ്യ പാദത്തില് പ്രതിദിന ക്രൂഡ് ഇറക്കുമതി 60,000 ബാരലായിരുന്നു. സെപ്റ്റംബറില് ഇത് ഒരു ലക്ഷംമായി ഉയരുകയും ചെയ്തു. യുദ്ധം തുടരുന്നതിനാല് വിപണി വിലയേക്കാള് കുറഞ്ഞ നിരക്കിലാണ് റഷ്യ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില് നല്കുന്നത്.
റഷ്യന് ക്രൂഡിന്റെ ഇറക്കുമതി നിരോധിക്കാനുള്ള യൂറോപ്യന് യൂണിയന്റെ തീരുമാനം പ്രാബല്യത്തില് വന്നാല് ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതിയില് ഇനിയും വര്ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്. ഡിമാന്ഡ് താഴ്ന്നാല് റഷ്യ ഇനിയും വിലകുറച്ചു നല്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.