മുംബൈ: സ്വകാര്യ വായ്പ ദാതാവായ ആർബിഎൽ ബാങ്കിന്റെ മൊത്തം നിക്ഷേപത്തിൽ വർധന. 2022 സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ മൊത്തം നിക്ഷേപം 5% ഉയർന്ന് 79,407 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 75,588 കോടി രൂപയായിരുന്നു.
ഇതേ തുടർന്ന് വ്യാഴാഴ്ച ആർബിഎൽ ബാങ്ക് ഓഹരി 3.78% മുന്നേറി 122.15 രൂപയിലെത്തി. കഴിഞ്ഞ ജൂൺ പാദത്തിൽ രേഖപ്പെടുത്തിയ 79,216 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം നിക്ഷേപം ത്രൈമാസിക (QoQ) അടിസ്ഥാനത്തിൽ 0.24% കുറഞ്ഞു.
അവലോകന പാദത്തിൽ ബാങ്കിന്റെ റീട്ടെയിൽ എൽസിആർ നിക്ഷേപം 32,804 കോടി രൂപയായും, കാസ 28,718 കോടി രൂപയായും ഉയർന്നു. കൂടാതെ ലിക്വിഡിറ്റി കവറേജ് അനുപാതം 156 ശതമാനമാണ്.
ആർബിഎൽ ബാങ്കിന്റെ മൊത്ത അഡ്വാൻസ് 12% വർധിച്ച് 64,677 കോടി രൂപയായി. മൊത്തത്തിലുള്ള നിക്ഷേപ മിശ്രിതത്തിലെ ഗ്രാനുലാർ റീട്ടെയിൽ നിക്ഷേപങ്ങളുടെ വിഹിതം വർധിപ്പിക്കുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ബാങ്ക് അറിയിച്ചു. റീട്ടെയിൽ ഡെപ്പോസിറ്റുകൾ കഴിഞ്ഞ പാദത്തിന്റെ അവസാനത്തിലെ 39.65% ൽ നിന്ന് 41.31% ആയി.
രാജ്യത്തുടനീളം സാന്നിധ്യമുള്ള ഇന്ത്യയിലെ അതിവേഗം വളരുന്ന സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നാണ് ആർബിഎൽ ബാങ്ക്. ബാങ്കിന് 502 ശാഖകളും 1,302 ബിസിനസ് കറസ്‌പോണ്ടന്റ് ശാഖകളുമുണ്ട്.