
തിരുവനന്തപുരം: വ്യവസായങ്ങളുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള നടപടി പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംരംഭകരുടെ പരാതികൾ സമയബന്ധിതമായി തീർക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥരിൽ നിന്നു പിഴ ഈടാക്കും.
സ്വകാര്യമേഖലയിലെ വ്യവസായ പാർക്കുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഏക്കറിന് 30 ലക്ഷം വരെ നൽകും. ‘മീറ്റ് ദി ഇൻവെസ്റ്റർ’ പരിപാടിയിലൂടെ 7000 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എലക്സി 75 കോടിയുടെ നിക്ഷേപ പദ്ധതിയിൽ 10 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി കെട്ടിടം കൈമാറി.
കാക്കനാട്ട് 2 ഘട്ടങ്ങളിലായി 1200 കോടി നിക്ഷേപമുള്ളതും 20000 പേർക്ക് തൊഴിൽ ലഭിക്കുന്നതുമായ പദ്ധതിക്ക് ടിസി എസുമായി കരാർ ഒപ്പു വച്ചു. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കു വേണ്ട 2220 ഏക്കർ ഭൂമിയുടെ 70% ഏറ്റെടുത്തു. സംരംഭക വർഷം പദ്ധതിയിൽ മൂന്നര മാസം കൊണ്ട് 42372 സംരംഭങ്ങൾ ആരംഭിച്ചു. 3 ലക്ഷം മുതൽ 4 ലക്ഷം വരെ തൊഴിൽ ലഭ്യമാകും.
എംഎസ്എംഇ മേഖലയ്ക്കായി 1416 കോടിയുടെ പാക്കേജ് നടപ്പാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷം 1,522 കോടിയുടെ സ്വകാര്യ നിക്ഷേപങ്ങൾ എത്തിക്കാനും 20,900 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞത് കിൻഫ്രയുടെ നേട്ടമാണ്. ഇൻഫോ പാർക്കിനടുത്ത് 10 ഏക്കർ ഭൂമിയിൽ രാജ്യാന്തര നിലവാരത്തിലുള്ള എക്സിബിഷൻ കം ട്രേഡ് ആൻഡ് കൺവൻഷൻ സെന്റർ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.