
മുംബൈ; ഡിസ്‌നി ഇന്ത്യ ഇടപാടിനു ശേഷം മറ്റൊരു വമ്പൻ മീഡിയ ഏറ്റെടുപ്പിന് റിയയൻസും, മുകേഷ് അംബാനിയും കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മിഡിയ ആൻഡ് എന്റർടെയിൻമെന്റ് സെക്ടറിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഡിസ്‌നി ഇന്ത്യയുമായി 70,000 കോടി രൂപയുടെ സഹകരണ കരാർ ഒപ്പിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മറ്റൊരു നീക്കത്തിന്റെ സൂചനകൾ ശക്തമാകുന്നത്.
പോർട്ട്‌ഫോളിയോകൾ ശക്തിപ്പെടുത്തുന്ന തിരക്കിലാണ് നിലവിൽ അംബാനി. ആഗോള വാർത്ത ഏജൻസിയായ ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, രാജ്യാന്തര പ്രമുഖരായ പാരാമൗണ്ട് ഗ്ലോബലിനു പിന്നാലെയാണ് നിലവിൽ റിലയൻസ്.
മീഡിയ ലോകത്തെ മറ്റൊരു വമ്പൻ ഡീലായി ഇതു മാറിയേക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തലുകൾ. ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു വലിയ മാധ്യമ കൂട്ടായ്മായാണ് പാരാമൗണ്ട് ഗ്ലോബൽ.
എംടിവി, നിക്കലോഡിയൻ, കോമഡി സെൻട്രൽ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ചാനലുകൾക്ക് പിന്നിൽ പാരാമൗണ്ട് ഗ്ലോബലാണ്. അടുത്തിടെ ഡിസ്‌നി ഇടപാട് വഴി 100 ൽ അധികം ചാനലുകളും, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ ഒടിടി പ്ലാറ്റ്‌ഫോം, തന്ത്രപ്രധാനമായ നിരവധി സ്‌പോർട്‌സ് സംപ്രേക്ഷണ അവകാശങ്ങളും മുകേഷ് അംബാനി കൈപ്പിടിയിൽ ഒതുക്കിയിരുന്നു. നിതാ അംബാനിയാണ് ഈ സംയുക്ത സംരംഭത്തെ നയിക്കുക.
മുകേഷ് അംബാനിയുടെ റിലയൻസിന് കീഴിൽ പ്രവർത്തിക്കുന്ന വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ പാരാമൗണ്ട് ഗ്ലോബലിന്റെ ന്യൂനപക്ഷ ഓഹരികൾ വാങ്ങാൻ വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏകദേശം 4,555 കോടി രൂപയുടെ ഡീലാകും ഇതെന്നാണ് വിലയിരുത്തൽ. ഇതുവഴി പാരാമൗണ്ട് ഗ്ലോബലിന് കടം കുറയ്ക്കാൻ സാധിക്കുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിലയൻസ്- ഡിസ്‌നി കരാറിനെ തുടർന്ന് വയകോം 18 ലെ പാരാമൗണ്ടിന്റെ ഓഹരി പങ്കാളിത്തം അടുത്തിടെ ചുരുങ്ങിയിരുന്നു.
ഡിസ്‌നി ഇന്ത്യ ഇടപാട് വഴി ഇന്ത്യൻ മീഡിയ വിപണിയുടെ 40 ശതമാനത്തോളം സ്വന്തമാക്കാൻ റിലയൻസിന് സാധിച്ചിട്ടുണ്ട്. തന്ത്രപ്രധാന സ്‌പോർട്‌സ് സംപ്രേക്ഷണ അവകാശങ്ങളും, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും മേഖലയിലെ മത്സരങ്ങൾ കുറയ്ക്കാനും, മികച്ച നേട്ടം ഭാവിയിൽ സ്വന്തമാക്കാനും റിലയൻസിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ ഏറ്റെടുപ്പ് റിലയൻസിന്റെ മേഖലയിലെ സ്ഥാനം കൂടുതൽ ശക്തമാക്കും.