കപ്പല്‍ശാലയിലെ ആധുനിക ഡ്രൈഡോക്ക് 2025ലും ഐലന്‍ഡിലെ ഷിപ്പ് യാര്‍ഡ് 2023ലും പൂര്‍ത്തിയാകും
കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ നടന്നു വരുന്ന ബൃഹത്തായ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ലോകത്തെ തന്നെ ഷിപ്പ് ഹബ്ബായി കൊച്ചി മാറുമെന്ന് കപ്പല്‍ശാലാ ചെയര്‍മാന്‍ മധു എസ് നായര്‍. വെല്ലിംഗ്ടണ്‍ ഐലന്റില്‍ നിര്‍മിക്കുന്ന ഷിപ്പ് ലിഫ്റ്റ് ഷിപ്പ് യാര്‍ഡ് 2023ലും ഇതിനോടനുബന്ധിച്ചുള്ള മാരിടൈം പാര്‍ക്ക് 2025ലും ഷിപ്പ് യാര്‍ഡില്‍ നിര്‍മിക്കുന്ന പുതിയ ഡ്രൈഡോക്ക് 2024ലും കമ്മീഷന്‍ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മധു എസ് നായര്‍.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച എയര്‍ക്രാഫ്റ്റ് കാരിയര്‍ ഡ്രൈഡോക്കാണ് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 310 മീറ്റര്‍ നീളം 60 മീറ്റര്‍ വീതിയുമുള്ള ഡോക്കില്‍ ഹെവി ഫ്‌ളോര്‍ ലോഡിംഗ് സാധ്യമാണ്. ഒരു മീറ്ററില്‍ 700 ടണ്‍ ലോഡ് എടുക്കാന്‍ ശേഷിയുള്ള ഡ്രൈഡോക്കാണ് നിര്‍മിക്കുന്നത്. ഇത്രയും ശേഷിയുള്ള മറ്റൊരു ഡോക്ക് ഇന്ത്യയിലില്ല. 1800 കോടിയുടേതാണ് ഈ പദ്ധതി നടപ്പാക്കുന്നതിന് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോക്കാണ് കരര്‍ നല്‍കിയിരിക്കുന്നത്. 2024 ആദ്യം ഈ ഡോക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വെല്ലിംഗ്ടണ്‍ ഐലന്റില്‍ പുതിയൊരു ഷിപ്പ് ലിഫ്റ്റ് സംവിധാനമുള്ള ഷിപ്പ്‌യാര്‍ഡ് നിര്‍മാണം 77 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനോടകം പദ്ധതി പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ നിര്‍മാണ കരാറെടുത്ത സിംപ്ലക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആറു മാസം മുമ്പ് പദ്ധതിയില്‍ നിന്ന് അവരെ ഒഴിവാക്കേണ്ടിവന്നു. ഒരു പ്ലാറ്റ് ഫോമിന് മുകളിലേക്ക് കപ്പല്‍ വരികയും അതിനെ ഉയര്‍ത്തുകയും ചെയ്യുന്ന സംവിധാനമാണിവിടെയുള്ളത്. 130 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും 6000 ടണ്‍ ഭാരവുമുള്ള മീഡിയം സൈസ് ഷിപ്പുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടാകും. ആറ് ഷിപ്പുകള്‍ ഒരേ സമയം ലിഫ്റ്റ് ചെയ്ത് പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. ഒന്നര കിലോമീറ്റര്‍ വിശാലമായ ബെര്‍ത്തുമുണ്ട്.
ഷിപ്പ് ലിഫ്റ്റ് സംവിധാനം നോര്‍വീജിയന്‍ കമ്പനിയില്‍ നിന്നും ഇവിടെ എത്തിയിട്ടുണ്ട്. പ്ലാറ്റ് ഫോം വിയറ്റ്‌നാമില്‍ സജ്ജമായിട്ടുണ്ട്. അത് ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍ പദ്ധതി ഏറെക്കുറെ പൂര്‍ത്തിയാകും. 2023 ഡിസംബറില്‍ പദ്ധതി കമ്മീഷന്‍ ചെയ്യും. പ്രതിവര്‍ഷം 100 ഷിപ്പുകളാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. പുതിയ പദ്ധതികളുടെ കമ്മീഷനിംഗ് നടക്കുന്നതോടെ 160 കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. പദ്ധതിക്കായി 42 ഏക്കര്‍ കൊച്ചിന്‍ പോര്‍ട്ടില്‍ നിന്ന് മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുകയാണ്. ഇതിനോടനുബന്ധമായി മാരിടൈം പാര്‍ക്കും സജ്ജമാക്കുന്നുണ്ട്. 23 യൂണിറ്റുകളും നിരവധി സര്‍വീസ് പ്രൊവൈഡര്‍മാരും ഉള്ള മാരിടൈം പാര്‍ക്ക് സിങ്കപ്പൂര്‍ മോഡലിലാണ് നടപ്പാക്കുന്നത്. 2025 ആകുമ്പോഴേക്കും മാരിടൈം പാര്‍ക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
7-8 വര്‍ഷത്തിനുള്ളില്‍ കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇന്ന് കൊച്ചി കപ്പല്‍ശാലക്ക് സാധിക്കുമെന്ന് മധു എസ് നായര്‍ പറഞ്ഞു. ഐ എന്‍ എസ് വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് 13 വര്‍ഷമെടുത്തത് ചില ബാഹ്യ കാരണങ്ങളാലാണ്. 2004ലാണ് ആദ്യത്തെ വര്‍ക്ക് ഓര്‍ഡര്‍ കിട്ടിയത്. 2005ല്‍ സ്റ്റീല്‍ കട്ട് ചെയ്ത് വര്‍ക്ക് തുടങ്ങി. അന്ന് റഷ്യക്കാണ് ഷിപ്പ് നിര്‍മാണത്തിനുള്ള സ്റ്റീലിന്റെ കുത്തകയുള്ളത്. വിലയുടെ പ്രശ്‌നത്തില്‍ റഷ്യയുമായുള്ള കരാര്‍ ഈ സമയത്ത് കേന്ദ്രത്തിന് റദ്ദാക്കേണ്ടി വന്നു. റഷ്യന്‍ സ്റ്റീലിന് പകരം ഡി ആര്‍ ഡി ഒ ഷിപ്പ് നിര്‍മാണത്തിനുള്ള സ്റ്റീല്‍ വികസിപ്പിച്ചെടുക്കുകയും സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ അത് ഉല്‍പാദിപ്പിക്കുകയും ചെയ്തു.
വെല്‍ഡ് ചെയ്യാനുള്ള ഇലക്ട്രോഡ് മിതാലി എന്ന പൊതുമേഖലാ കമ്പനി നിര്‍മിച്ചു. അങ്ങനെയാണ് കപ്പല്‍ നിര്‍മാണത്തിനുള്ള സ്റ്റീലിന്റെ ഉല്‍പാദനത്തിലുള്ള റഷ്യന്‍ കുത്തക നമ്മള്‍ തകര്‍ത്തത്. ഇതിന് രണ്ടു വര്‍ഷത്തെ ഇടവേളയുണ്ടായി. പിന്നീട് 2007ലാണ് വര്‍ക്ക് തുടങ്ങിയത്. 2020യില്‍ കപ്പല്‍ കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കപ്പലിലെ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന വിദേശ വിദഗ്ധന്‍മാര്‍ക്ക് എത്താന്‍ കഴിയാതെ വന്നു. ഇതാണ് കപ്പല്‍ നിര്‍മാണത്തിലെ കാലതാമസത്തിന് കാരണം. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ബ്രിട്ടനേക്കാല്‍ വേഗത്തില്‍ അതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശേഷി കൈവരിച്ചു കഴിഞ്ഞു. ഷിപ്പ് നിര്‍മാണത്തിനും ഷിപ്പ് റിപ്പയറിനും തുല്യപ്രാധാന്യമാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.