
കൊല്ലം: കൊല്ലം പോർട്ടില്‍ ഒരുമാസത്തിനകം ഇമിഗ്രേഷൻ ചെക്ക് പോയിന്റ് (ഐ.സി.പി) പ്രവർത്തനം തുടങ്ങാൻ ധാരണയായതോടെ വികസനം അടുത്ത ഘട്ടത്തിലേക്ക്.
ബ്യൂറോ ഒഫ് ഇമിഗ്രേഷൻ നിർദ്ദേശിച്ച സൗകര്യങ്ങളുടെ ക്രമീകരണം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചാല്‍ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം മാറുന്നത് വരെ കാത്തിരിക്കേണ്ടിവരും.
13 ലക്ഷത്തിന്റെ സിവില്‍ ജോലികളും 11.30 ലക്ഷത്തിന്റെ ഇലക്‌ട്രിക്കല്‍ ജോലികളുമാണ് ഐ.സി.പി ഓഫീസില്‍ നടക്കുന്നത്. ഇതില്‍ ഒരു കൗണ്ടറിന്റെ സൗകര്യങ്ങള്‍ സജ്ജമാക്കി ഓഫീസ് പ്രവർത്തനം തുടങ്ങാനാണ് ആലോചന.
ബാക്കിയുള്ള കൗണ്ടറുകള്‍ പിന്നാലെ സജ്ജീകരിക്കും. എമിഗ്രേഷൻ ജോലികള്‍ക്കായി സംസ്ഥാന പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു.
ഇതില്‍ നിന്നും അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തവരുടെ പട്ടിക സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ നിന്നും ഒരു കൗണ്ടറിന്റെ പ്രവർത്തനത്തിന് ആവശ്യമായവരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമിക്കും.
ഐ.സി.പി ഓഫീസ് ആരംഭിക്കുന്നതോടെ വിദേശ കപ്പലുകള്‍ക്ക് കൊല്ലം പോർട്ടില്‍ തടസങ്ങളില്ലാതെ നങ്കൂരമിടാം. കപ്പലിലെ യാത്രക്കാർക്കും ജീവനക്കാർക്കും ഇമിഗ്രേഷൻ പരിശോധനകള്‍ പൂർത്തിയാക്കി പോർട്ടില്‍ ഇറങ്ങാം.
ഒഴിയുന്നത് വലിയ തടസം
ഐ.സി.പി ഇല്ലാത്തതിനാലാണ് കൊല്ലം പോർട്ടിലേക്ക് വിദേശ കപ്പലുകള്‍ കാര്യമായി എത്താതിരുന്നത്. വിദേശ കപ്പലുകള്‍ക്ക് കൊല്ലം പോർട്ടില്‍ നങ്കൂരമിടാനും അതിലുള്ളവർക്ക് പോർട്ടില്‍ ഇറങ്ങാനും താത്കാലിക എഫ്.ആർ.ഒയുടെ ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ വഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമായിരുന്നു.
ഈ നൂലമാലകള്‍ കാരണം അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് അടുത്തുകിടന്നിട്ടും ജീവനക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ക്രൂ ചെയ്ഞ്ചിംഗിന് പോലും കൊല്ലത്തേക്ക് കപ്പലുകള്‍ എത്തിയിരുന്നില്ല. കൊല്ലത്ത് നിന്ന് യാത്ര കപ്പലുകളുടെ സർവീസ് ആരംഭിക്കാനും ചെക്ക് പോസ്റ്റ് ഗുണപ്രദമാകും.
ആദ്യം ഒരു കൗണ്ടർ, പിന്നീട് 5
ഐ.സി.പി ഓഫീസിന് 1500 ചതുരശ്രയടി വിസ്തീർണം
യാത്രക്കാർക്ക് പരിശോധനള്‍ മറികടക്കാനാകില്ല
യാത്രക്കാർക്ക് വിശ്രമിക്കാൻ വിശാലമായ സൗകര്യം
ഐ.സി.പി അനുവദിച്ചുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം ജൂണ്‍ 18ന്
വൈകിയത് ഓഫീസ് സൗകര്യങ്ങള്‍ സജ്ജമാകാത്തതിനാല്‍
വൈകാതെ ഉദ്യോഗസ്ഥരുട നിയമനം






