
തിരുവനന്തപുരം: ആഭ്യന്തര സഞ്ചാരികളുടെ കുത്തൊഴുക്കിൽ നടപ്പുവർഷം കേരള ടൂറിസം മേഖലയിലെ വരുമാനം 35,000 കോടി രൂപയെന്ന ചരിത്ര നേട്ടത്തിലെത്തി. നടപ്പുവർഷം ഇതുവരെ 1.59 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്.
മുൻവർഷത്തേക്കാൾ സന്ദർശകരുടെ എണ്ണത്തിൽ 25.88 ലക്ഷം പേരുടെ വർദ്ധനയുണ്ട്.. കഴിഞ്ഞ വർഷം 1.33 കോടി ആഭ്യന്തര സഞ്ചാരികളാണെത്തിയത്. നടപ്പുവർഷം വിദേശ സഞ്ചാരികളുടെ വരവിലും വർദ്ധനയുണ്ട്.
4.47 ലക്ഷം വിദേശ സഞ്ചാരികളാണ് ആദ്യത്തെ ഒമ്പതുമാസത്തിൽ എത്തിയത്. ഇത്തവണ 116.25 ശതമാനം വർദ്ധനയാണ് ഉണ്ടായത്. കഴിഞ്ഞവർഷം 2.06 ലക്ഷം വിദേശ സഞ്ചാരികളാണുണ്ടായിരുന്നത്.
വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധന ഉണ്ടായതോടെ ഉത്തരേന്ത്യയിലെ സഞ്ചാരികൾ വിദേശ യാത്രയ്ക്കു പകരം കേരളം പോലുള്ള സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
സംസ്ഥാനത്ത് കടൽത്തീരമുള്ള ഒമ്പത് ജില്ലകളിലും ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ സജ്ജമാക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകളുണ്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലും ആരംഭിക്കും.
വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് ഇതുവരെ 50,000 പേർ സന്ദർശിച്ചു. ഇതുവഴി 1.25 കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചു. സെപ്തംബർ ആറിനാണ് ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്.