
ന്യൂഡല്‍ഹി: രാജ്യത്തെ 40 വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നവീകരിക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇതിലേക്കായി 3295.76 കോടി രൂപ അനുവദിച്ചു.
23 സംസ്ഥാനങ്ങളിലെ 40 പദ്ധതികള്‍ക്കാണ് തുക ലഭിക്കുക.
കേരളത്തിന് 155 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊല്ലം അഷ്ടമുടി ബയോഡൈവേർസിറ്റി ആൻഡ് ഇക്കോ റിക്രിയേഷനല്‍ ഹബ്ബിന് 59.71 കോടി രൂപയും കോഴിക്കോട് സർഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാർസ് കള്‍ചറല്‍ ക്രൂസിബിള്‍ പദ്ധതിക്ക് 95.34 കോടി രൂപയുമാണ് അനുവദിച്ചത്.
ആഗോളനിലവാരത്തിലേക്ക് വിനോദ സഞ്ചാരകേന്ദ്രങ്ങളെ നവീകരിക്കാനാണ് ലക്ഷ്യമെന്ന് കേന്ദ്ര സംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് പറഞ്ഞു.
ഇപ്പോഴുള്ള പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുക, അടിസ്ഥാന സൗകര്യവികസനത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, നൂതന സാങ്കേതികവിദ്യകളെ ഉള്‍ച്ചേർക്കുക തുടങ്ങിയ ലക്ഷ്യങ്ങളുണ്ട്.
അത്ര പ്രശസ്തമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നത് പ്രാദേശികസമ്പദ്വ്യവസ്ഥയ്ക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മൂലധന നിക്ഷേപത്തിനായി പ്രത്യേകസഹായം നല്‍കുന്ന പദ്ധതിയാണിത്.
രണ്ടുവർഷത്തില്‍ പദ്ധതി പൂർത്തിയാക്കാനാണ് നിർദേശം. 2026 മാർച്ചിന് മുൻപായി തുക നല്‍കും.