
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ, 40 രാജ്യങ്ങളിലേയ്ക്ക് തുണി കയറ്റുമതി ചെയ്യുന്നതിനുള്ള പദ്ധതി ന്യൂഡല്‍ഹി ആവിഷ്‌ക്കരിച്ചു. താരിഫ് വര്‍ദ്ധന, മേഖലയ്ക്ക് കനത്ത തിരിച്ചടിയായ പശ്ചാത്തലത്തിലാണ് തീരുമാനം.
ജര്‍മ്മനി, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, കാനഡ, മെക്‌സിക്കോ, റഷ്യ, ബെല്‍ജിയം, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഓസ്ട്രേലിയ എന്നിവയാണ് പ്രധാന ലക്ഷ്യ വിപണികള്‍.
ഇന്ത്യ, നിലവില്‍ 220-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും, തിരിച്ചറിഞ്ഞ 40 രാജ്യങ്ങള്‍ സാധ്യതകളുടെ വലിയ ലോകം തുറന്നുതരുന്നതായി ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഇറക്കുമതിയില്‍ ഇവ 590 ബില്യണ്‍ യുഎസ് ഡോളറിലധികം പ്രതിനിധീകരിക്കുന്നു. അതേസമയം ഈ വിഹിതത്തിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 5-6 ശതമാനം മാത്രമാണ്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്റലിജന്‍സ് & സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പ്രകാരം, 2025 ജൂലൈയില്‍ തുണിത്തരങ്ങളുടെ കയറ്റുമതി 3.10 ബില്യണ്‍ ഡോളറിലെത്തി. ഇത് 5.37% വര്‍ധനവാണ്. 2025 ഏപ്രില്‍ മുതല്‍ ജൂലൈ വരെ, മൊത്തം കയറ്റുമതി 3.87 ശതമാനം ഉയര്‍ന്ന് 12.18 ബില്യണ്‍ ഡോളര്‍.
2025 സാമ്പത്തികവര്‍ഷത്തില്‍ യുഎസിലേയ്ക്കുളള ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 10.94 ബില്യണ്‍ ഡോളറിന്റേതും പാശ്ചാത്യ രാഷ്ട്രങ്ങളിലേയ്ക്കുള്ള മൊത്തം കയറ്റുമതിയുടെ 50 ശതമാനവുമാണ്.
45 ദശലക്ഷത്തിലധികം ആളുകളാണ് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ രംഗത്ത്് ജോലി ചെയ്യുന്നത്.