![](https://www.livenewage.com/wp-content/uploads/2022/06/uae1.jpg)
ദുബായ്: പുതിയ സ്വതന്ത്ര വ്യാപാര കരാറിനായി കൈകോർത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഇസ്രായേലും. ഒരു അറബ് രാഷ്ട്രവുമായുള്ള ഇസ്രയേലിന്റെ ആദ്യത്തെ വലിയ വ്യാപാര കരായിരിക്കും ഇത്. രണ്ട് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമായി ഈ കരാറിനെ വിദഗ്ദർ വിശേഷിപ്പിക്കുന്നത്.
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രായേൽ സാമ്പത്തിക, വ്യവസായ മന്ത്രി ഒർന ബാർബിവയും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയും കരാറിൽ ഒപ്പുവെച്ചത്.
ഫെബ്രുവരിയിൽ ഇന്ത്യയുമായി സമാനമായ കരാറിൽ യുഎഇ ഒപ്പുവെച്ചിരുന്നു. ഇന്തോനേഷ്യയും ദക്ഷിണ കൊറിയയും ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി ഉഭയകക്ഷി വ്യാപാര ചർച്ചയിലാണ് യുഎഇ. കൊവിഡ് പകർച്ചവ്യാധിയിൽ തളർന്ന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് യുഎഇ.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വാർഷിക ഉഭയകക്ഷി വ്യാപാരം 10 ബില്യൺ ഡോളറിലധികം വർധിപ്പിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാരം ഉറപ്പാക്കുന്നതിനൊപ്പം തന്നെ ഊർജം, പരിസ്ഥിതി, ഡിജിറ്റൽ വ്യാപാരം എന്നീ മേഖലകളിലെ 96% ഉൽപന്നങ്ങളുടെയും കസ്റ്റംസ് ഒഴിവാകും.
പുതിയ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതോടുകൂടി മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു എന്ന് യുഎഇ വ്യാപാര മന്ത്രി താനി അൽ സെയൂദി ട്വിറ്ററിൽ കുറിച്ചു.
പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യം എന്താണെന്നു വെച്ചാൽ ഇസ്രയേലികളും പലസ്തീനികളും തമ്മിൽ വീണ്ടും സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് യുഎഇയും ഇസ്രയേലും പുതിയ കരാറിൽ ഒപ്പുവെച്ചിരിയ്ക്കുന്നത്. തിങ്കളാഴ്ച, ആയിരക്കണക്കിന് ഇസ്രായേലി ദേശീയവാദികൾ ഇസ്‌ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായ ജറുസലേമിലെ അൽ-അഖ്‌സ കോമ്പൗണ്ട് വളഞ്ഞിരുന്നു. മുസ്‌ലിം വിരുദ്ധ അധിക്ഷേപങ്ങൾ മുഴക്കിയ ഇവർ പലസ്തീനികളെ ആക്രമിക്കുകയും ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഈ സംഭവത്തെ അപലപിക്കുകയും അതിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.