ന്യൂഡൽഹി: വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് ഗൂഗിളിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ 1,337.76 കോടി രൂപ പിഴയിട്ടു. ഇന്ത്യയിൽ ഗൂഗിൾ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാനടപടിയാണിത്.
ഇന്ത്യയിൽ ഗൂഗിൾ വിപണിമര്യാദ ലംഘിച്ചതായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി.
ഹാൻഡ്സെറ്റ് നിർമാതാക്കളുമായുള്ള ആൻഡ്രോയ്ഡ് ലൈസൻസിങ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും ആനുപാതികമല്ലാത്ത പ്രാമുഖ്യം നൽകൽ തുടങ്ങിയവയാണ് പിഴയ്ക്ക് കാരണമായത്.
പല ആപ്പുകളും ഫോൺ വാങ്ങുമ്പോൾ തന്നെ ഇൻസ്റ്റാൾഡ് ആണ്. ഇതെല്ലാം വിപണിയിലെ ആധിപത്യത്തിന്റെ ദുരുപയോഗമെന്നാണ് വിലയിരുത്തൽ.
ശിക്ഷാനടപടിയുമായി ബന്ധപ്പെട്ട് 30 ദിവസമാണ് ഗൂഗിളിന് നൽകിയിരിക്കുന്ന സാവകാശം. ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴയിട്ടത് കഴിഞ്ഞ വർഷമാണ്.
സാംസങ് പോലെയുള്ള സ്മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി.