
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളിലെ ജിഎസ്ടി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി സംസ്ഥാനത്ത് ചുമത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി കൗൺസിൽ തീരുമാനം കേരളത്തിൽ നടപ്പാക്കില്ല. ആഡംബര വസ്തുക്കളുടെ നികുതി കൂട്ടാൻ മാത്രമാണ് കേരളം ആവശ്യപ്പെട്ടത്. ജിഎസ്ടി കൗൺസിലിലും ഈ നിലപാടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളിൽ ഏർപ്പെടുത്തിയ നികുതി പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവർദ്ധനയ്‌ക്കും സംസ്ഥാനം എതിരാണെന്നും ജിഎസ്‌ടി വർദ്ധനവിനെക്കുറിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
സംസ്ഥാനത്ത് കിഫ്‌ബി വഴി വികസന പ്രവർത്തനം നടത്തുന്നതിനുളള സർക്കാർ ശ്രമത്തെ കേന്ദ്രം പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്‌ബിയുടെ വായ്‌പ കിഫ്‌ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടയ്‌ക്കുന്നത് ഇത് സർക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നിയമവിദഗ്ദ്ധർ തന്നെ പറഞ്ഞിട്ടുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കിഫ്‌ബിയുടെ വായ്‌പ സർക്കാർ കടമായി വ്യാഖ്യാനിച്ച് ഈ കാരണം പറഞ്ഞ് കേരളത്തിന്റെ കമ്പോള വായ്‌പാ പരിധി വെട്ടിക്കുറയ്‌ക്കാനുളള നടപടിയിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദേശീയപാത വികസനം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾക്കെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ കീഴിൽ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. കഴിഞ്ഞ ആറ് വർഷത്തിൽ വലിയ മാറ്റമുണ്ടായതായും എന്നാൽ അതിന് ചില പുതിയ അവകാശികൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.