തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയം

ന്യൂഡൽഹി: അമേരിക്കൻ ഡോളറിന് വെല്ലുവിളി ഉയർത്താനുതകുന്ന തരത്തിൽ ബ്രിക്സ് കറൻസി അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ കറൻസി സംബന്ധിച്ച് ബ്രിക്സ് അംഗരാജ്യമായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയം.

ബ്രിക്സ് കറൻസി അവതരിപ്പിക്കുന്നതിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ എം.കെ. രാഘവൻ എംപി ലോക് സഭയിൽ ഉന്നയിച്ച ചോദ്യത്തിനു ധനകാര്യ മന്ത്രാലയം വ്യക്തമായ മറുപടി നൽകിയില്ല.

2024 ബ്രിക്സ് ഉച്ചകോടിയിൽ ആതിഥേയ രാജ്യമായ റഷ്യ ബ്രിക്സ് കറൻസി എന്ന ആശയം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് മാത്രമാണ് എംപിക്ക് ധനകാര്യ സഹമന്ത്രി മറുപടി നൽകിയത്. എന്നാൽ ഈ ആശയത്തോട് ഇന്ത്യ യോജിക്കുന്നോ വിയോജിക്കുന്നെന്നോയെന്നു മറുപടിയിൽ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം ഡോളറിനെ ഒഴിവാക്കിയുള്ള ബ്രിക്സ് രാജ്യങ്ങളുടെ വ്യാപാര നീക്കങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഏതെങ്കിലും തരത്തിൽ നീക്കമുണ്ടായാൽ ബ്രിക്സ് രാജ്യങ്ങൾക്ക് ശക്തമായ തിരിച്ചടിയുണ്ടാവുമെന്നുള്ള അമേരിക്കയിലെ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൂടി വന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ വ്യക്തതയില്ലാത്ത മറുപടി.

അമേരിക്കൻ ഡോളറിന് എതിരാളിയായി പുതിയ കറൻസി സൃഷ്ടിക്കാൻ ബ്രിക്സ് രാജ്യങ്ങൾ തയാറായാൽ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ബ്രസീൽ, ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നി രാജ്യങ്ങളാണ് ബ്രിക്സ് സഖ്യത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നത്. വിപുലമായ തോതിൽ ഇറക്കുമതി താരിഫുകൾ നടപ്പാക്കുമെന്ന് ട്രംപ് യുഎസ് തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഇറക്കുമതി തീരുവ കൂട്ടുമെന്ന ഭീഷണി അദ്ദേഹം മുഴക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബ്രിക്സ് രാജ്യങ്ങൾക്കെതിരേ ട്രംപ് രംഗത്തുവന്നത്.

അടുത്ത വർഷം ജനുവരി 20 ന് അധികാരമേറ്റെടുക്കുന്ന ട്രംപിൽനിന്ന് അടുത്ത ദിവസങ്ങളിൽ വന്ന സന്ദേശങ്ങൾ കൂടുതലും ബ്രിക്സിനെ ലക്ഷ്യമിട്ടുള്ളതാണ്.

യുഎസിന്‍റെ പ്രധാന വ്യാപാര പങ്കാളികളായ കാനഡ, മെക്സിക്കോ, ചൈന രാജ്യങ്ങളിൽനിന്നുള്ള എല്ലാ ഇറക്കുമതിക്കും അധിക തീരുവ ഏർപ്പെടുത്താനുള്ള ഫയലിൽ സ്ഥാനമേൽക്കുന്ന അന്നുതന്നെ ഒപ്പുവയ്ക്കുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ഇതിനൊപ്പം ചൈനയിൽനിന്നുള്ളതിന് 10 % അധിക തീരുവയും ഏർപ്പെടുത്തുമെന്നാണ് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞത്.

പ്രായോഗികമല്ലെന്ന് വിദഗ്ധർ
ട്രംപിന്‍റെ പുതിയ ഭീഷണി പ്രയോഗികമല്ല. ഈ നീക്കം യുഎസിലെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതിനും ആഗോള വ്യാപാരം തടസപ്പെടുത്തുന്നതിനും ഇടയാക്കും.

പ്രധാന വ്യാപര പങ്കാളികളിൽനിന്ന് പ്രകോപനത്തിനും ഇടയാക്കും. ഡോളറിൽനിന്നുള്ള ആഗോള മാറ്റം സാമ്പത്തിക വൈവിധ്യവത്കരണത്താൽ നടക്കുന്ന കാര്യമല്ല.- സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

X
Top