
ഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഗ്യാസ്, പുനരുപയോഗം, ഇ-മൊബിലിറ്റി എന്നിവയുൾപ്പെടെ ആറ് തന്ത്രപ്രധാന മേഖലകളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.4 ട്രില്യൺ രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.
പെട്രോളിയം ഉൽപന്നങ്ങളുടെ ശുദ്ധീകരണത്തിന്റെയും വിപണനത്തിന്റെയും പ്രധാന ബിസിനസുകൾ സുസ്ഥിരതയും സ്ഥിരതയാർന്ന പണമൊഴുക്കുകളും പ്രദാനം ചെയ്യുന്ന ശക്തമായ അടിത്തറയായി തുടരുമ്പോൾ; ഈ തന്ത്രപ്രധാനമായ ഓരോ മേഖലയ്ക്കും കീഴിൽ കമ്പനി വിശദമായ റോഡ്‌മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും, അടുത്ത 5 വർഷത്തിനുള്ളിൽ ഏകദേശം 1.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ബിപിസിഎൽ സിഎംഡി അരുൺ കുമാർ സിംഗ് പറഞ്ഞു.
പെട്രോകെമിക്കൽസ് ഉൽപ്പന്ന പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിനായി കമ്പനി രണ്ട് പുതിയ റിഫൈനറി-ഇന്റഗ്രേറ്റഡ് പെട്രോകെമിക്കൽ പ്രോജക്ടുകൾ ആരംഭിച്ചിരിന്നു. അവ ബിനാ റിഫൈനറിയിലെ 1.2 MTPA എഥിലീൻ ക്രാക്കർ യൂണിറ്റും കൊച്ചി റിഫൈനറിയിലെ 0.4 MTPA പോളിപ്രൊഫൈലിൻ യൂണിറ്റുമാണ്. കമ്പനിയുടെ ശ്രദ്ധാകേന്ദ്രമായ മറ്റൊരു മേഖലയാണ് പ്രകൃതി വാതകമെന്ന് അരുൺ കുമാർ സിംഗ് പറഞ്ഞു.
അടുത്തിടെ സമാപിച്ച 11, 11 എ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) ബിഡ് റൗണ്ടുകളിൽ എട്ട് പുതിയ ഭൂമിശാസ്ത്ര മേഖലകൾക്ക് ബിപിസിഎൽ ലൈസൻസ് നേടി. ഇതോടെ, 62 ജില്ലകൾ ഉൾക്കൊള്ളുന്ന 25 ഭൂമിശാസ്ത്ര മേഖലകളിലും സംയുക്ത സംരംഭങ്ങൾ ഉൾപ്പെടെ 105 ജില്ലകളെ ഉൾക്കൊള്ളുന്ന മൊത്തം 50 ഭൂമിശാസ്ത്ര മേഖലകളിലും സിജിഡി നെറ്റ്‌വർക്കുകൾ വികസിപ്പിക്കാനുള്ള ലൈസൻസ് ബിപിസിഎല്ലിനുണ്ട്. രാജ്യത്ത് വളരുന്ന പ്രകൃതിവാതക വിപണിയിൽ ബിപിസിഎൽ ഒരു പ്രധാന പങ്കാളിയാകാൻ തയ്യാറാണെന്ന് സിംഗ് പറഞ്ഞു.
2025-ഓടെ പുനരുപയോഗിക്കാവുന്ന ഊർജ്ജ ശേഷി ഒരു ഗിഗാ വാട്ടായും (GW) 2040-ഓടെ 10 GW ആയും വർധിപ്പിക്കാൻ ബിപിസിഎൽ പദ്ധതിയിടുന്നു. കൂടാതെ അതിന്റെ എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമും കമ്പനി വർധിപ്പിക്കുകയാണ്.