
മുംബൈ: വോഡഫോണ്‍ ഐഡിയക്കുപിന്നാലെ സ്പെക്‌ട്രം കുടിശ്ശിക സർക്കാരിന്റെ ഓഹരിയാക്കിമാറ്റണമെന്ന ആവശ്യവുമായി ഭാരതി എയർടെലും. കേന്ദ്രസർക്കാർ 2021-ല്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പദ്ധതി പ്രയോജനപ്പെടുത്താനാണ് നീക്കം.
വോഡഫോണ്‍ ഐഡിയയുടെ 36,950 കോടിയുടെ സ്പെക്‌ട്രം കുടിശ്ശിക അടുത്തിടെ സർക്കാർ ഓഹരിയാക്കി മാറ്റിയിരുന്നു. ഇതോടെ കമ്പനിയില്‍ 48.9 ശതമാനം ഓഹരികളും സർക്കാരിന്റെ ഉടമസ്ഥതയിലായി. ഇതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി എയർടെലും സമാനമായ ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളത്.
നേരത്തേ, മൊറട്ടോറിയം പദ്ധതിയില്‍ ചേരാതെ എയർടെല്‍ വിട്ടുനിന്നിരുന്നു. കുടിശ്ശിക സർക്കാർഓഹരികളാക്കുന്നതിലൂടെ കൂടുതല്‍ പണലഭ്യത ഉറപ്പാക്കാനാകുമെന്നതാകാം ഇത്തരമൊരു നീക്കത്തിനുപിന്നിലെന്നാണ് കരുതുന്നത്. അതേസമയം, ഇതേക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2024-ല്‍ സ്പെക്‌ട്രം വാങ്ങിയ വകയില്‍ 5985 കോടി രൂപ എയർടെല്‍ മുൻകൂറായി സർക്കാരിനു നല്‍കിയിരുന്നു. 2024-25 സാമ്ബത്തികവർഷം ഒക്ടോബർ-ഡിസംബർ വരെ എജിആർ കുടിശ്ശികയടക്കം ഏകദേശം 94,000 കോടി രൂപയുടെ സ്പെക്‌ട്രം ബാധ്യതയാണ് എയർടെലിനുള്ളതെന്നാണ് കണക്ക്.
വോഡഫോണ്‍ ഐഡിയക്കിത് 1.44 ലക്ഷം കോടി രൂപയാണ്. എയർടെല്‍ 2024-25 സാമ്പത്തികവർഷം 25,981 കോടിയുടെ കുടിശ്ശിക മുൻകൂറായി അടച്ചിട്ടുണ്ട്. ഇതടക്കം ആകെ 66,665 കോടിയുടെ കുടിശ്ശിക ഇതിനകം മുൻകൂറായി നല്‍കിയിട്ടുണ്ട്.
എയർടെലിന്റെ ആവശ്യം അംഗീകരിച്ചാല്‍ സർക്കാരിന് ഓഹരിപങ്കാളിത്തമുള്ള നാലാമത്തെ ടെലികോം കമ്പനിയായി ഭാരതി എയർടെല്‍ മാറും.