
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങള്‍ നേരിടാൻ റിസർവ് ബാങ്ക് വിപണിയില്‍ ഇടപെട്ടതോടെ ഫെബ്രുവരി 14ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 63,572 കോടി ഡോളറിലേക്ക് ഇടിഞ്ഞു.
കഴിഞ്ഞ മൂന്ന് വാരങ്ങളിലും നിലമെച്ചപ്പെടുത്തിയതിന് ശേഷമാണ് വിദേശ നാണയ ശേഖരത്തില്‍ കുറവുണ്ടാകുന്നത്. അവലോകന കാലയളവില്‍ വിദേശ നാണയ ശേഖരത്തില്‍ 254 കോടി രൂപയുടെ ഇടിവാണുണ്ടായത്.
ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റവും ഇന്ത്യൻ കമ്ബനികളുടെ പ്രവർത്തന ലാഭത്തിലെ ഇടിവുമാണ് വിദേശ നാണയ ശേഖരത്തില്‍ സമ്മർദ്ദം ശക്തമാക്കുന്നത്.
പൊതു മേഖല ബാങ്കുകള്‍ വഴി റിസർവ് ബാങ്ക് വിദേശ നാണയ വിപണിയില്‍ ഇടപെട്ടതോടെ അവലോകന വാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 0.7 ശതമാനം നേട്ടമുണ്ടായിരുന്നു.
ഒരവസരത്തില്‍ റെക്കാഡ് താഴ്ചയായ 87.95 വരെ ഇടിഞ്ഞതിന് ശേഷമാണ് റിസർവ് ബാങ്കിന്റെ സഹായത്തില്‍ രൂപ ശക്തമായി തിരിച്ചു കയറിയത്.