പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

വ്യവസായങ്ങൾക്ക് 5ജി സോൺ: പ്രത്യേക മേഖലകൾ ഒരുക്കുന്നതിന് 2500 ഏക്കർ ഭൂമി കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി വ്യവസായ രംഗത്ത് 5ജി ടെലികോം പ്രയോജനപ്പെടുത്തി പ്രത്യേക മേഖലകൾ ഒരുക്കുന്നതിനു 2500 ഏക്കർ ഭൂമി കണ്ടെത്തി. 4 ഐടി ഇടനാഴികൾക്കു സമീപം 63 യൂണിറ്റുകളായാണു ഭൂമി.

ഇതിൽ ഏറ്റവും അനുകൂലമായത് ഏറ്റെടുക്കുന്നതിനു മാനദണ്ഡം തയാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഭൂമി വാങ്ങുന്നതിനു കിഫ്ബി 1000 കോടി രൂപ നൽകും. കാലതാമസം ഒഴിവാക്കാൻ ഭൂമിയേറ്റെടുപ്പിനു ഫാസ്റ്റ് ട്രാക്ക് സംവിധാനവും ആലോചിക്കുന്നുണ്ട്.

ബജറ്റിൽ പ്രഖ്യാപിച്ച 5ജി ലീഡർഷിപ് പാക്കേജിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) ആണു സ്ഥലവും സൗകര്യവുമൊരുക്കുന്നത്.

സംസ്ഥാനത്തെ ഐടി, ഐടി അധിഷ്ഠിത വ്യവസായം 5ജി സോണുകൾ രൂപീകരിക്കുന്നതോടെ ഐടി പാർക്കുകൾക്കു പുറത്തേക്കു വ്യാപിക്കും. ഹൈടെക് വ്യവസായങ്ങൾ കൂടുതലായി സംസ്ഥാനത്തെത്തും. 5ജി സോണുകൾ ഭാവിയിൽ സാറ്റലൈറ്റ് ഐടി പാർക്കുകളായും വികസിക്കും.

ഏറ്റവും കുറഞ്ഞ ലേറ്റൻസി (കംപ്യൂട്ടറിൽ ഒരു ഡേറ്റയ്ക്കു വേണ്ടി നിർദേശം നൽകിയാൽ അതു ലഭിക്കുന്നതിനു വേണ്ടിവരുന്ന സമയം) ഉപയോഗിച്ചു പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കു വൻ സാധ്യത തുറക്കുന്നതാണ് 5ജി സോണുകൾ.

ഇന്റർനെറ്റ് ഓഫ് തിങ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റിമോട്ട് സെൻസറിങ്, റോബട്ടിക് സാങ്കേതികവിദ്യ എന്നിങ്ങനെ വ്യവസായത്തിലും, റിയൽ ടൈം ഡേറ്റ ഉപയോഗിച്ചുള്ള ട്രാഫിക് മാനേജ്മെന്റ്, ട്രാക്കിങ് തുടങ്ങിയവയിലൂടെ സേവന മേഖലയിലും ഉപയോഗപ്പെടുത്താനാകും.

തടസ്സങ്ങളില്ലാതെ അതിവേഗത്തിൽ ഇന്റർനെറ്റ് സൗകര്യം എന്നതാണു പ്രത്യേകത. വ്യവസായം പരിപോഷിപ്പിക്കാൻ സർക്കാർ തന്നെ 5ജി സൗകര്യം ഒരുക്കുന്നു. ഓരോ ഐടി ഇടനാഴിക്കും സമീപം 10 മുതൽ 15 വരെ യൂണിറ്റുകൾ കണ്ടെത്തി.

തിരുവനന്തപുരം–കൊല്ലം, എറണാകുളം– കൊരട്ടി, എറണാകുളം–ചേർത്തല, കോഴിക്കോട്–കണ്ണൂർ എന്നിവയാണ് ഐടി ഇടനാഴികൾ. കണ്ടെത്തിയ ഭൂമി പൂർണമായും സ്വകാര്യ വ്യക്തികളുടേതാണ്.
ഇവ ഏറ്റെടുക്കാനുള്ള മാനദണ്ഡം കെഎസ്ഐടിഐഎൽ, ടെക്നോപാർക്ക് ഉദ്യോഗസ്ഥർ അടങ്ങിയ സമിതി ഒരു മാസത്തിനകം തയാറാക്കും.

ആദ്യ ഘട്ടത്തിൽ 250 ഏക്കറെങ്കിലും ഉപയോഗപ്പെടുത്താൻ കഴിഞ്ഞേക്കും. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കാൻ തുനിഞ്ഞാൽ ഒരു വർഷത്തോളമെടുക്കും.

സ്ഥലമുടമകളെല്ലാം ഭൂമി നൽകാൻ സന്നദ്ധത അറിയിച്ചവരായതിനാൽ വില നിശ്ചയിച്ച് ഉടമകളിൽ നിന്നു നേരിട്ടു വാങ്ങുന്നതും ആലോചിക്കുന്നു. ഇതിനാണു ഫാസ്റ്റ് ട്രാക്ക് സംവിധാനം നയമായിത്തന്നെ കൊണ്ടുവരാൻ ആലോചിക്കുന്നത്.

5ജി സൗകര്യം നേരിട്ടു നൽകണോ, എങ്കിൽ എത്ര നാളത്തേക്ക്, കമ്പനികൾക്കുള്ള കെട്ടിടം നിർമാണം, ഇൻസെന്റീവുകൾ തുടങ്ങിയവയിലും നയതീരുമാനം വേണം.

X
Top