
മുംബൈ: കൃത്രിമമായി ഓഹരി വില വര്‍ദ്ധിപ്പിച്ച് പണം തട്ടിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). യുഎസ് ആസ്ഥാനമായ ജെയ്ന്‍ സ്ട്രീറ്റിനെതിരായ നടപടിയ്ക്ക് പിന്നാലെയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഇത്തരം പ്രവണതകള്‍ പിന്തുടരുന്ന ഇരുന്നൂറോളം കമ്പനികള്‍ നിലവില്‍ സെബിയുടെ നിരീക്ഷണത്തിലാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷെല്‍ കമ്പനികളുണ്ടാക്കിയാണ് സ്ഥാപനങ്ങള്‍ ഓഹരികളില്‍ കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നത്. 150 ഓളം മൊബൈല്‍ ഫോണുകളും നൂറോളം കമ്പ്യൂട്ടറുകളും പരിശോധിച്ചതില്‍ നിന്നും നിരവധി വിവരങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിലുള്ള ഓഹരി കൈമാറ്റങ്ങളും സെബി ട്രാക്ക് ചെയ്യുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സെബി 80 ഓളം സ്ഥാപനങ്ങളില്‍ തിരച്ചില്‍ നടത്തി. 2023 ജനുവരി മുതല്‍ 2025 മെയ് വരെയുള്ള 21 വ്യത്യസ്ത എക്സ്പൈറി ദിവസങ്ങളില്‍ നിഫ്റ്റി, ബാങ്ക് നിഫ്റ്റി തുടങ്ങിയ ഇന്‍ഡക്സ് ലെവലുകളില്‍ ജെയിന്‍ സ്ട്രീറ്റ് കൃത്രിമം കാണിച്ചുവെന്നാണ് സെബി കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും കമ്പനിയെ വിലക്കാനും നിക്ഷേപങ്ങള്‍ മരവിപ്പിക്കാനും 4843.57 കോടി രൂപ പിഴ ചുമത്താനും റെഗുലേറ്റര്‍ തീരുമാനിച്ചു. സെബി ഒരു കമ്പനിയ്ക്ക് മേല്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്.