
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സെപ്റ്റംബറിൽ കപ്പലെത്തിക്കാനുള്ള നീക്കങ്ങളുമായി സർക്കാർ. ഇതിനു മുന്നോടിയായി തുറമുഖനിർമാണത്തിന് ആവശ്യമായ ക്രെയിനുകൾ പരിശോധിക്കാൻ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്(വിസിൽ) സംഘം ചൈനയിലേക്കു പോകും.
സെപ്റ്റംബർ 24ന് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തുറമുഖത്തിന്റെ നിർമാണത്തിന് ചൈനയിൽനിന്ന് ക്രെയിനുമായാണ് കപ്പൽ എത്തുന്നത്.
സെപ്റ്റംബർ 10ന് ക്രെയിനുമായി കപ്പൽ ചൈനയിലെ ഷാങ്ഹായിൽനിന്നു തിരിക്കാനാണ് നിലവിലെ തീരുമാനം. ക്രെയിൻ ഉറപ്പിക്കാൻ ചൈനയിൽനിന്ന് സാങ്കേതികവിദഗ്ദ്ധരും എത്തേണ്ടതുണ്ട്.
വിസിൽ സി.ഇ.ഒ. ഡോ. ജയകുമാർ, മാനേജിങ് ഡയറക്ടർ അദീല അബ്ദുള്ള, ടെക്നിക്കൽ അസിസ്റ്റൻറ് മാനേജർ എ.സനൂജ് എന്നിവരാണ് ചൈനയിലെ ഷാങ്ഹായ് ഷെൻഹുവാ പോർട്ട് മെഷിനറി കമ്പനി സന്ദർശിക്കുന്നത്.
നേരത്തേ മേയ് മാസത്തിൽ വിസിൽ സംഘം ചൈന സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സി.ഇ.ഒ.യുടെ അനാരോഗ്യം മൂലം യാത്ര നടന്നില്ല. യാത്രയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ യാത്രയുടെ തീയതി നിശ്ചയിക്കും.
ആദ്യഘട്ടത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി 16 ക്രെയിനുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവയുടെ നിർമാണപുരോഗതിയും മറ്റും വിലയിരുത്തുന്നതിനാണ് സംഘം ചൈനയിലേക്കു പോകുന്നത്.
രാജ്യത്തെ തുറമുഖങ്ങളിൽ സ്ഥാപിക്കുന്നതിൽെവച്ച് ഏറ്റവും വലിയ ക്രെയിനുകളാണ് വിഴിഞ്ഞത്തെത്തിക്കുന്ന സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനുകൾ. 90 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്കു തള്ളിനിൽക്കുന്നതുമായ എട്ട് സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനുകളും 30 മീറ്റർ ഉയരമുള്ള 32 റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് ചൈനയിൽനിന്ന് കടൽമാർഗം എത്തിക്കുന്നത്. ഏകദേശം 1500 കോടി രൂപയാണ് ക്രെയിനുകൾക്കു മാത്രമായി ചെലവഴിക്കുന്നത്.
പൂർണമായും ഭാഗങ്ങൾ ഘടിപ്പിച്ചാണ് ക്രെയിനുകൾ എത്തിക്കുന്നത്. തുറമുഖത്തിന്റെ ബർത്ത് 800 മീറ്റർ ദൂരത്തിൽ നിർമാണം നടത്തിക്കഴിഞ്ഞു. സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനുകൾ ബർത്തിൽ ഉറപ്പിക്കും.
കപ്പലിൽനിന്ന് കണ്ടെയ്നറുകൾ വാഹനങ്ങളിൽ എടുത്തുവെക്കുന്നത് ഈ ക്രെയിനുകളാണ്. റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകൾ യാർഡിലാണ് ഉറപ്പിക്കുന്നത്.
യാർഡിലെ കയറ്റിറക്കുമതിക്കാണ് ഇവ ഉപയോഗിക്കുന്നത്.